ഇന്ന് ഇന്ത്യൻ വ്യോമസേനാ ദിനം. 1932-ൽ സ്ഥാപിക്കപ്പെട്ട വ്യോമസേന ഇന്ന് 88-ാ൦ വാർഷികം ആഘോഷിക്കും. കീർത്തി കൊണ്ട് ആകാശത്തെ സ്പർശിക്കുക എന്നർത്ഥമുള്ള ‘നഭസ്പൃശം ദീപ്തം’ എന്നാണ് വ്യോമസേനയുടെ ആപ്തവാക്യം.
ഇന്ത്യൻ വ്യോമസേനയിലെ യുദ്ധവിമാനങ്ങളുടെ പരേഡ് നടത്തി വൻ ആഘോഷമാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വ്യോമസേനയാണ് ഇന്ത്യൻ വ്യോമസേന. ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഹിന്ദോൻ വ്യോമതാവളത്തിൽ ഇതിന്റെ ഭാഗമായി പരേഡിൽ പങ്കെടുക്കുന്ന വിമാനങ്ങളുടെ പരിശീലനം പൂർത്തിയായിരുന്നു. വ്യോമസേനയിൽ പുതുതായി അംഗമായ റഫാൽ, ഗജ്‌രാജ് എന്നറിയപ്പെടുന്ന ഇല്യൂഷിൻ, പടുകൂറ്റൻ ചരക്കു വിമാനമായ ഗ്ലോബ്മാസ്റ്റർ, മിറാഷ് 2000 അടക്കം നിരവധി യുദ്ധവിമാനങ്ങളാണ് വ്യോമസേനാ പരേഡിൽ പങ്കെടുക്കുക. കഴിഞ്ഞ വർഷം 51 യുദ്ധവിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങളാണ് വ്യോമസേനാ ദിനത്തിൽ നടന്നത്. എന്നാൽ, ഈ വർഷം പരേഡിൽ പങ്കെടുക്കാൻ പോകുന്നത് 56 യുദ്ധവിമാനങ്ങളാണ്.
ഡല്‍ഹിയിലെ ഇന്‍ഡാന്‍ വ്യോമത്താവളത്തിലാണ് വ്യോമസേനാ ദിനാഘോഷം നടക്കുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും സൈനിക മേധാവിമാരും ചടങ്ങില്‍ സംബന്ധിക്കും. വ്യോമസേനാ ദിനത്തോടനുബന്ധിച്ചുള്ള തയ്യാറെടുപ്പിന്റെ വീഡിയോ സമൂഹമാദ്ധ്യമത്തിലൂടെ വ്യോമസേന പുറത്തിറക്കി.
ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാനമായ റഫാൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായതിനു ശേഷമുള്ള ആദ്യത്തെ വ്യോമസേനാ ദിനം കൂടിയാണ് ഈ വർഷത്തേത്. ഇത്തവണ റഫാലിനൊപ്പം അഭ്യാസപ്രകടനങ്ങൾ നടത്താൻ തേജസ് എൽസിഎ, ജാഗ്വാർ, മിഗ് -29, മിഗ്- 21, സുഖോയ്- 30 എന്നീ വിമാനങ്ങളുമുണ്ടാകും. യുദ്ധവിമാനങ്ങൾക്കൊപ്പം 19 ഫൈറ്റർ ജെറ്റുകൾ, 7 ട്രാൻസ്‌പോർട്ട് പ്ലെയ്‌നുകൾ, 19 ഹെലികോപ്റ്ററുകൾ, രണ്ട് വിന്റേജ് എയർക്രാഫ്റ്റ് എന്നിവയും ഇന്ന് ഇന്ത്യൻ ആകാശത്ത് അഭ്യാസപ്രകടനങ്ങൾ നടത്തും.
Discussion about this post