പുതിയ ടാക്ടിക്കൽ ആന്റി -റേഡിയേഷൻ വ്യോമ-ഭൗമ മിസൈലായ രുദ്രം 1 വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. സുഖോയ് -30എം.കെ.ഐ ഫൈറ്റർ ജെറ്റുകളിൽ നിന്നും തൊടുക്കാൻ കഴിയുന്ന മിസൈലായ രുദ്രം 1 ഉപയോഗിച്ച് ശത്രുവിന്റെ റഡാറുകളും നിരീക്ഷണ സംവിധാനങ്ങളും തകർക്കാൻ കഴിയും.
ശബ്ദത്തിന്റെ രണ്ടിരട്ടി വേഗത, അഥവാ രണ്ട് മാക് ആണ് ഈ ആന്റി-റേഡിയേഷൻ മിസൈലിന്റെ വേഗത. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത ഈ മിസൈൽ, ഇന്ന് രാവിലെ 10.30ക്ക് ഒഡീഷയിലെ ബാലസോറിലുള്ള ഇന്റെറിം ടെസ്റ്റ് റേഞ്ചിലാണ് വിജയകരമായി പരീക്ഷിച്ചത്. ആന്റി-റേഡിയേഷൻ മിസൈലായ രുദ്രം 1 വിജയകരമായി പരീക്ഷിച്ചതിലൂടെ ഇന്ത്യൻ വ്യോമസേനക്ക് ലഭിക്കാൻ പോകുന്നത് സപ്രഷൻ ഓഫ് എനിമി എയർ ഡിഫെൻസിനുള്ള (എസ്ഇഎഡി )കഴിവാണെന്ന് ഡിആർഡിഒയിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
സുഖോയ് -30എംകെഐ ഫൈറ്റർ ജെറ്റുകളിൽ നിന്നും തൊടുക്കാൻ കഴിയുന്ന മിസൈലുകളായത് കൊണ്ടു തന്നെ ഫൈറ്റർ ജെറ്റ് എത്ര ഉയരത്തിൽ പോകുന്നോ അത്രയുമുയരത്തിൽ നിന്നും ഈ മിസൈൽ വിക്ഷേപിക്കാൻ സാധിക്കും. ഏകദേശം അര കിലോമീറ്റർ മുതൽ 15 കിലോമീറ്റർ വരെ ഉയരത്തിൽ നിന്നും വിക്ഷേപിക്കാൻ കഴിയുന്ന ഈ മിസൈലിന്റെ പ്രഹര പരിധി 250 കിലോമീറ്ററാണ്. റഡാർവേധ മിസൈലുകളിലെ തലതൊട്ടപ്പനായ യു.എസ് നാവികസേനയുടെ എ.ജി.എം 88 ഇ മിസൈലിന് തുല്യനാണ് പ്രഹരശേഷിയിൽ ഇന്ത്യയുടെ രുദ്രം.
Discussion about this post