തിരുവനന്തപുരം : കേരളത്തിലെ ബീച്ചുകൾ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ നാളെ തുറക്കും. കോവിഡ് പ്രോട്ടോകോളുകൾ അനുസരിച്ചായിരിക്കും ആളുകളെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കുക. നവംബർ ഒന്നു മുതൽ ബീച്ചുകളും വിനോദ സഞ്ചാരികൾക്ക് തുറന്നു കൊടുക്കും. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികൾക്ക് 7 ദിവസം വരെയുള്ള സന്ദർശനത്തിന് ക്വാറന്റൈൻ നിർബന്ധമില്ല. 7 ദിവസത്തിനു ശേഷവും കേരളത്തിൽ നിന്നും മടങ്ങുന്നില്ലെങ്കിൽ സഞ്ചാരികൾ സ്വന്തം ചെലവിൽ കോവിഡ് പരിശോധനയ്ക്ക് വിധേയമാകണമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നൽകിയതായി സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് അറിയിച്ചത്. ഹിൽ സ്റ്റേഷനുകൾ, സാഹസിക വിനോദ കേന്ദ്രങ്ങൾ, കായലോര ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള വിനോദസഞ്ചാരികൾക്ക് ഉപാധികളോടെ പ്രവേശനം അനുവദിച്ചതായി മന്ത്രി കൂട്ടിച്ചേർത്തു. ഹൗസ് ബോട്ടുകൾക്കും മറ്റു ടൂറിസ്റ്റ് ബോട്ടുകൾക്കും സർവീസ് നടത്താൻ അനുമതി നൽകിയിട്ടുണ്ട്.
Discussion about this post