ശ്രീനഗർ: ശ്രീനഗറിലെ രാംബാഗിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ പാകിസ്ഥാൻ സ്വദേശിയും ഒരാൾ കശ്മീർ സ്വദേശിയായ ലഷ്കർ പ്രവർത്തകനുമാണ്.
സെപ്റ്റംബറിൽ സി ആർ പി എഫ് ജവാന്മാർക്ക് നേരെ ആക്രമണം നടത്തിയ സംഘത്തിൽ പെട്ടയാളാണ് കൊല്ലപ്പെട്ട പാക് ഭീകരൻ സൈഫുള്ള. അടുത്തയിടെ നൗഗാമിൽ സി ആർ പി എഫ് സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. ഈ ആക്രമണത്തിലും സൈഫുള്ള പങ്കാളിയായിരുന്നു.
ഇന്ന് പുലർച്ചെയോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരർ ഒളിഞ്ഞിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് തെരച്ചിൽ നടത്തിയ സൈനികർക്ക് നേരെ ഭീകരർ നിറയൊഴിക്കുകയായിരുന്നു. തുടർന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്. പ്രദേശത്ത് സൈന്യം ഇപ്പോഴും തെരച്ചിൽ തുടരുകയാണെന്ന് ജമ്മു കശ്മീർ പൊലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post