കൊച്ചി : സ്വർണക്കടത്ത് കേസ് പ്രതി കെ.ടി റമീസിന് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധമുണ്ടെന്ന് എൻഐഎ. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി, ടാൻസാനിയ കേന്ദ്രീകരിച്ചു സ്വർണ്ണം, ലഹരിമരുന്ന്, ആയുധങ്ങൾ, രത്നങ്ങൾ എന്നിവയുടെ കള്ളക്കടത്ത് നടത്തുന്നുണ്ട്. റമീസും മറ്റൊരു പ്രതിയായ കെ.ടി ഷറഫുദ്ദീനും ഒരുമിച്ച് നടത്തിയ ടാൻസാനിയ യാത്രയുമായി ബന്ധപ്പെട്ട് നിർണായകമായ തെളിവുകൾ അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടുണ്ട്.
ടാൻസാനിയയിലെ താവളത്തിൽ, തോക്കുമായി നിൽക്കുന്ന റമീസിന്റെ ദൃശ്യങ്ങൾ എൻ.ഐ.എ കണ്ടെടുത്തു. ടാൻസാനിയയിൽ രത്ന വ്യാപാര ഡീലർഷിപ്പ് ലൈസൻസ്സിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്ന് റമീസ് കോടതിയിൽ മൊഴി നൽകിയിട്ടുമുണ്ടെന്നതും എൻ.ഐ.എ ചൂണ്ടിക്കാട്ടി. പത്തു പ്രതികളുടെ ജാമ്യഹർജികളുടെ വാദത്തിലാണ് എൻഐഎയുടെ അഭിഭാഷകൻ ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.
മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്റെ ഫോണിൽ, രാജ്യദ്രോഹ പ്രസ്താവനകൾ കൊണ്ട് കുപ്രശസ്തനായ സക്കീർ നായിക്കിന്റെ ചിത്രങ്ങൾ കണ്ടെടുത്തതായും, മറ്റു ചില പ്രതികളുടെ പക്കൽ നിന്നും ദേശവിരുദ്ധ പ്രസിദ്ധീകരണങ്ങളും ലഭിച്ചെന്നും എൻ.ഐ.എ അറിയിച്ചു. ഈ സംഭവങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഏജൻസി വെളിപ്പെടുത്തി.
Discussion about this post