കൊച്ചി: വിവാഹ വാഗ്ദാനം നൽകിയ കാമുകൻ പിന്മാറിയതിനെ തുടർന്ന് കൊല്ലം കൊട്ടിയം സ്വദേശിനിയായ റംസി ആത്മഹത്യ ചെയ്ത കേസിൽ സീരിയൽ നടി ലക്ഷ്മി പ്രദീപ്, ഭർത്താവ് വടക്കേവിള സ്വദേശി അസറുദ്ദീൻ എന്നിവർക്കനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ.
കഴിഞ്ഞ 10നാണ് കൊല്ലം സെഷൻസ് കോടതി ഇരുവർക്കും ജാമ്യം നൽകിയത്. നസ്രുദീന്റെ സഹോദരൻ ഹാരിസാണ് റംസിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നത്. പക്ഷേ കൂടുതൽ നല്ല മറ്റൊരു വിവാഹാലോചന വന്നതോടെ ഇയാൾ വാക്ക് മാറ്റുകയായിരുന്നു. ഹാരിസ് മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതറിഞ്ഞ് കഴിഞ്ഞ സെപ്റ്റംബർ മൂന്നിനാണ് യുവതി തൂങ്ങി മരിച്ചത്.
ഇതോടെ ഒളിവിൽ പോയ ഹാരിസിനെ സെപ്റ്റംബർ ഏഴാം തീയതി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹത്തിൽ നിന്നും പിൻമാറാൻ ലക്ഷ്മിയും ഭർത്താവും റംസിയെ നിർബന്ധിച്ചതായാണ് സംസ്ഥാന സർക്കാരിന്റെ വാദം. ലക്ഷ്മിയുടെ ഷൂട്ടിംഗ് നടക്കുന്ന ലൊക്കേഷനുകളിൽ നിരവധി തവണ റംസിയെ കൊണ്ടുപോയതായും പോലീസ് കണ്ടെത്തിയിരുന്നു












