ഡല്‍ഹി: ലഡാക്കിലെ സംഘര്‍ഷാവസ്ഥയില്‍ പരിഹാരം കാണുന്നതിന് ഇന്ത്യ – ചൈന സൈനിക, നയതന്ത്ര ചര്‍ച്ചകള്‍ രഹസ്യമായി തുടരുന്നതിനിടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ( പി.എല്‍.എ) നിയന്ത്രണ രേഖയില്‍ നിന്നും പിന്മാറാന് തയാറാണെന്നും ഇതിനായി ഉപാധികള്‍ മുന്നോട്ട് വച്ചതായും ഒരു ദേശീയ മാദ്ധ്യമത്തിന്റെ റിപ്പോർട്ട്. ഇന്ത്യ മുന്നോട്ട് വച്ച നിര്‍ദ്ദേശം പരിഗണിച്ചാണ് ചൈന അതിര്‍ത്തിയില്‍ നിന്നും സേനാ പിന്മാറ്റത്തിന് തയാറായിരിക്കുന്നത്.
എന്നാല്‍, സേനാപിന്മാറ്റം നടത്തുമ്പോള്‍ രണ്ടു പേരും ഒരുമിച്ച് മാറണം എന്നാണ് ചൈനയുടെ നിലപാട്. ഒരാള്‍ മാറിയ ശേഷം മറ്റൊരാള്‍ മാറരുത്. വീണ്ടും പ്രശ്നം ഒഴിവാക്കാനായി അതിര്‍ത്തിയില്‍ നിന്നും ടാങ്കുകളും, പീരങ്കിപ്പടയുമുള്പ്പെടെ ഇരുപക്ഷവും പരസ്പരം ഒരുമിച്ച് പിന്മാറ്റം നടത്തണമെന്നാണ് ചൈന പറയുന്നത്.
അതേസമയം, ഘട്ടം ഘട്ടമായി സേനാപിന്മാറ്റം വേണമെന്നതാണ് ഇന്ത്യന്‍ നിലപാട്. പീരങ്കിപ്പടയും ടാങ്കുകളും സംഘര്‍ഷ മേഖലയില്‍ നിന്നും പിന്‍വലിക്കുന്നത് ഇന്ത്യയ്ക്ക് അനുകൂലമായേക്കില്ലെന്ന് ചൂണ്ടിക്കാട്ടുന്നു.
ചൈനീസ് സേന അതിര്‍ത്തി മേഖലയില്‍ റോഡുകള്‍ നിര്‍മിച്ചിട്ടുണ്ട്. സംഘര്‍ഷമുണ്ടായാല്‍ ഇവര്‍ക്ക് ഇന്ത്യയേക്കാള്‍ വേഗത്തില്‍ ആയുധങ്ങള്‍ വിന്യസിക്കാന്‍ എളുപ്പമായിരിക്കും. ചൈനയും ഇന്ത്യയും പരസ്പരം അനുകൂല നിലപാട് സ്വീകരിക്കുന്നത് വരെ ശൈത്യകാലത്തും കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ സേനാ വിന്യാസം തുടര്‍ന്നേക്കുമെന്നാണ് സൂചന.
Discussion about this post