ന്യൂഡൽഹി: മിസോറാം റൈഫിൾസെന്ന പുതിയ അർദ്ധസൈനിക വിഭാഗത്തെ രൂപീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ട് മിസോറാമിന്റെ ഏക രാജ്യസഭാംഗം കെ.വൻലാൽവേന. കരസേനയിൽ മിസോ റെജിമെന്റ് എന്നൊരു വിഭാഗത്തെ sriസൃഷ്ടിക്കുകയോ മിസോറാം റൈഫിൾസെന്ന അർദ്ധസൈനിക വിഭാഗത്തെ രൂപീകരിക്കുകയോ ചെയ്താൽ മാത്രമെ സംസ്ഥാനത്തിനു ബംഗ്ലാദേശും മ്യാന്മറുമായുള്ള അന്താരാഷ്ട്ര അതിർത്തികൾ സംരക്ഷിക്കാൻ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതിരോധ മന്ത്രി രാജ്‌നാഥ്സിങ്ങുമായി ഡൽഹിയിൽവെച്ച് കൂടിക്കാഴ്ച്ച നടത്തിയപ്പോഴാണ് ഇക്കാര്യം കെ. വൻലാൽവേന സൂചിപ്പിച്ചത്. ബ്രിട്ടീഷുകാർക്കെതിരെ ശക്തമായി പോരാടിയവരാണ് മിസോറമിലുള്ളതെന്നും ബ്രിട്ടീഷ് ഭരണത്തെ ധീരമായി ചെറുത്തുനിന്നതിനെ തുടർന്ന് മിസോറാമിലെ സ്വാതന്ത്ര്യ സമരസേനാനികളായ ദോകുൽഹ ചിൻസ, രോപുയ്ലിയാനി എന്നിവർ ദീർഘകാലം ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്ന് കെ വൻലാൽവേന പറഞ്ഞു.
പുതിയ അർദ്ധസൈനിക വിഭാഗം രൂപീകരിച്ചാൽ അന്താരാഷ്ട്ര അതിർത്തികൾ സംരക്ഷിക്കപ്പെടുമെന്ന് മാത്രമല്ല, സംസ്ഥാനത്തെ ധീരരായ യുവാക്കൾക്ക് സേനയിൽ പ്രവർത്തിക്കാൻ അവസരം ലഭിക്കുമെന്നും വൻലാൽവേന പ്രതിരോധമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. നിലവിൽ മിസോറാം -മ്യാൻമർ അന്താരാഷ്ട്ര അതിർത്തി സംരക്ഷിക്കുന്നത് ആസാം റൈഫിൾസും മിസോറാം -ബംഗ്ലാദേശ് അതിർത്തി സംരക്ഷിക്കുന്നത് ബോർഡർ സെക്യൂരിറ്റി ഫോഴ്സുമാണ്.










