ന്യൂഡൽഹി : ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിനായി പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് പാർട്ടിയുടെ നീക്കത്തിനെതിരെ ബിജെപി. കശ്മീരിലെ പോലെ ബീഹാറിലെ പ്രകടനപത്രികയിലും ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്യാൻ ധൈര്യമുണ്ടോയെന്ന് കോൺഗ്രസിനോട് മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കർ.
കോൺഗ്രസ് പാർട്ടിയിപ്പോൾ സംസാരിക്കുന്നത് വിഘടനവാദികളുടെ ഭാഷയിലാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന രാഷ്ട്രീയ നയമാണ് കോൺഗ്രസ് പാർട്ടിയുടേതെന്നും ഇതേ നയമാണ് ബീഹാർ തിരഞ്ഞെടുപ്പിൽ വോട്ടുകൾ നേടുന്നതിനായി പാർട്ടി സ്വീകരിച്ചിരിക്കുന്നതെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. ബീഹാറിൽ ഒക്ടോബർ 28 നായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.
ജമ്മുകശ്മീരിന് പ്രത്യേക പരിഗണന നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം എന്തെല്ലാം പുരോഗതിയാണ് ജമ്മുകശ്മീരിലും ലഡാക്കിലുമുണ്ടായതെന്ന് ജനങ്ങൾ കണ്ടതാണെന്നും എന്നാൽ കോൺഗ്രസ് പാർട്ടിയിപ്പോഴും ചില വിഘടനവാദികളുടെ താളത്തിനൊത്ത് തുള്ളുകയാണെന്നും പ്രകാശ് ജാവദേക്കർ ചൂണ്ടിക്കാട്ടി.
Discussion about this post