കൊച്ചി: നയതന്ത്ര ബാഗേജിന്റെ മറവിലൂടെ നടന്ന സ്വർണക്കടത്തിന് ധനസമാഹരണം നടന്നത് പൂളിംഗിലൂടെ മാത്രമല്ലെന്ന് വ്യക്തമായതോടെ ഏജൻസികളുടെ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. ദുബായിൽ നിന്നും സ്വർണക്കടത്തിനു ഫണ്ടിങ് ഉണ്ടായിട്ടുണ്ടെന്ന കണ്ടെത്തലാണ് എൻ.ഐ.എ അടക്കമുള്ള കേന്ദ്രഏജൻസികൾ നടത്തിയത്.
പൂളിംഗിലൂടെ കേരളത്തിൽ നിന്നാണ് സ്വർണക്കടത്തിന് പണം കണ്ടെത്തിയതെന്ന നിഗമനത്തിലായിരുന്നു അന്വേഷണ ഏജൻസികൾ. എന്നാൽ, പൂളിംഗിലൂടെ സമാഹരിച്ച് പണത്തിന്റെ പത്തിരട്ടി തുകക്കുള്ള സ്വർണമാണ് കേരളത്തിലെത്തിയിരിക്കുന്നത്. കണക്കുകൾ തമ്മിലുള്ള പൊരുത്തക്കേട് വഴിവെച്ചത് പണം വന്നത് വിദേശത്തു നിന്നാണെന്ന കണ്ടെത്തലിനാണ്. കേരളത്തിലെ ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് എത്തിക്കാനുള്ള എളുപ്പ മാർഗ്ഗമായി സ്വർണക്കടത്ത് ഉപയോഗിച്ചുവെന്ന സംശയം അന്വേഷണ ഏജൻസികൾക്കുണ്ട്. സ്വർണം കള്ളക്കടത്തിൽ പണം നൽകിയ പലർക്കും കണ്ണിലെ പലരെയും അറിയില്ല.
ഇതിനെല്ലാം നേതൃത്വം നൽകുന്നത് ആരാണെന്നുള്ളതും പലർക്കും അജ്ഞാതമായിരുന്നെന്ന് ഏജൻസികൾ വെളിപ്പെടുത്തുന്നു. എന്നിട്ടും, എന്തുകൊണ്ട് പണം നിക്ഷേപിക്കാൻ തയ്യാറായെന്ന ചോദ്യത്തിനും ഉത്തരമില്ല. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ കസ്റ്റംസ് വിഭാഗം ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ എൻ.ഐ.എ സംഘത്തിന് ഇതുവരെ പൂർണ്ണമായി ലഭിച്ചിട്ടില്ല. തെളിവുകൾ കസ്റ്റംസ് വകുപ്പ് സി-ഡാക്ക് പരിശോധനക്കായി നൽകിയിരിക്കുകയാണ്. ഇവയുടെ അഭാവവും ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണത്തെ ബാധിക്കുന്നുണ്ട്.
Discussion about this post