തിരുവനന്തപുരം: കള്ളക്കടത്ത് സ്വര്‍ണം അടങ്ങിയ ബാഗ് വിട്ട് കിട്ടാൻ സ്വപ്ന സുരേഷ് പലവട്ടം ശ്രമിച്ചിരുന്നെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. യുഎഇ കോൺസുലേറ്റിന് സര്‍ക്കാറുമായുള്ള പോയിന്‍റ് ഓഫ് കോണ്ടാക്ട് താനായിരുന്നു എന്നും ശിവശങ്കർ എൻഫോഴ്സ്മെന്റിന് നൽകിയ മൊഴിയിൽ പറയുന്നു.
2017ൽ ക്ലിഫ് ഹൗസിൽ സ്വപ്നയോടൊപ്പം മുഖ്യമന്ത്രിയെ കണ്ടതിനെക്കുറിച്ച് ഓർമയില്ല. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥര്‍ ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി കള്ളക്കടത്ത് സാധനങ്ങൾ എത്തിക്കാറുണ്ടെന്നും അത് ബീമാപള്ളിയിൽ വിൽക്കുകയാണ് പതിവെന്നും സ്വപ്ന പറഞ്ഞിരുന്നു. സൗന്ദര്യവര്‍ദ്ധക വസ്തുക്കൾ അടക്കം ഇത്തരത്തിൽ കൊണ്ടുവരാറുണ്ടെന്നും അത് വിൽപ്പന നടത്താറുണ്ടെന്നും സ്വപ്ന പറഞ്ഞു. “കോൺസുൽ ഈസ് ഈറ്റിംഗ് മാംഗോസ്” എന്ന കോഡ് ഭാഷയാണ് ഇതിനായി ഉപയോഗിക്കാറുള്ളതെന്നും സ്വപ്ന അറിയിച്ചിരുന്നതായും ശിവശങ്കർ മൊഴിയിൽ പറയുന്നു.
മൂന്ന് തവണ സ്വപ്നക്കൊപ്പം വിദേശയാത്ര നടത്തിയിട്ടുണ്ട്. റിബിൽഡ് കേരളയുടെ ചുമതലയും ഉണ്ടായിരുന്നുവെന്നും റെഡ് ക്രസന്‍റുമായി ഒരു തവണ ചര്‍ച്ചയിൽ പങ്കെടുത്തിട്ടുണ്ടെന്നും എം ശിവശങ്കർ മൊഴിയിൽ പറയുന്നു. സ്വര്‍ണക്കടത്ത് കേസുമായുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് കോടതിയിൽ സമര്‍പ്പിച്ച കുറ്റപത്രത്തിനൊപ്പമാണ് ശിവശങ്കറുടെ മൊഴിയുള്ളത്.
Discussion about this post