പാകിസ്ഥാനിൽ രാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്നതിനിടെ പാക് സൈന്യം സിന്ധ് പ്രവിശ്യയിലെ പോലീസ് മേധാവിയെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ടുകൾ. മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മരുമകൻ സഫ്ദർ അവാനെ അറസ്റ്റ് ചെയ്യുന്നതിന്, കറാച്ചി പോലീസിൽ സമ്മർദം ചെലുത്തുന്നതിനായാണ് പോലീസ് മേധാവിയെ പാക് സൈന്യം തട്ടിക്കൊണ്ടു പോയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഭവത്തിൽ പാകിസ്ഥാൻ സൈന്യത്തിന്റെ ചീഫ് ജനറൽ ഖമർ ജാവേദ് ബജ്‌വ വിശദമായ അന്വേഷണത്തിനു ഉത്തരവിട്ടുണ്ട്.
പാകിസ്ഥാനിൽ ആഭ്യന്തര കലാപത്തിനു സമാനമായ അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും കറാച്ചി പോലീസ് ഉദ്യോഗസ്ഥരും പാക് സൈന്യവും തമ്മിൽ പാകിസ്ഥാന്റെ സാമ്പത്തിക തലസ്ഥാനമായ കറാച്ചിയിൽ വെച്ച് ഏറ്റുമുട്ടലുണ്ടായതായും ദി ഇന്റർനാഷണൽ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. ഏറ്റുമുട്ടലിൽ 10 പോലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാനിലെ പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി ഇമ്രാൻഖാനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് സംഭവം. പാകിസ്ഥാൻ മുസ്ലീം ലീഗ് (എൻ) പാർട്ടിയുടെ വൈസ് പ്രസിഡന്റാണ് നവാസ് ഷെരീഫിന്റെ മകൾ മറിയം നവാസിന്റെ ഭർത്താവായ സഫ്ദർ അവാൻ.
Discussion about this post