കൊച്ചി : അക്കൗണ്ടന്റിനെ കാണാൻ ശിവശങ്കറും സ്വപ്ന സുരേഷും വീട്ടിലെത്തിയത് ബാഗ് നിറയെ പണവുമായെന്ന് വെളിപ്പെടുത്തി എൻഫോഴ്സ്മെന്റ് വകുപ്പ്. ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിലാണ് എൻഫോഴ്സ്മെന്റിന്റെ ഈ വെളിപ്പെടുത്തൽ.
ബാഗിൽ 30 ലക്ഷം രൂപയുമായാണ് ഇരുവരും വന്നതെന്നും, ആ പണം കൈകാര്യം ചെയ്യാൻ താൻ മടിച്ചുവെന്നും വേണുഗോപാൽ മൊഴി നൽകിയതായി എൻഫോഴ്‌സ്‌മെന്റ് വിഭാഗം അറിയിച്ചു. പണം സത്യസന്ധമായ സ്രോതസ്സിൽ നിന്ന് ആണെന്ന് സ്വപ്നം വിശദീകരിച്ചപ്പോൾ ലോക്കറിൽ വയ്ക്കാനാണ് താൻ നിർദേശിച്ചതെന്ന് വേണുഗോപാൽ പറഞ്ഞതായും ഇ.ഡി വെളിപ്പെടുത്തുന്നു. സംഭാഷണം നടക്കുമ്പോഴെല്ലാം ശിവശങ്കർ കൂടെയുണ്ടായിരുന്നെന്നും വിശദീകരണത്തിലുണ്ട്.
പണം കൈകാര്യം ചെയ്യാൻ സ്വപ്നയെ സഹായിക്കണമെന്ന് 20 വർഷത്തിലധികമായി തനിക്ക് പരിചയമുള്ള അക്കൗണ്ടന്റ് വേണുഗോപാലിന് നിർദ്ദേശം നൽകിയതായി ശിവശങ്കറും സമ്മതിച്ചു കഴിഞ്ഞു. സ്വപ്നയോടൊപ്പം ശിവശങ്കർ ഓഫീസിലത്തിയെന്നും അവരെ തനിക്ക് പരിചയപ്പെടുത്തിയെന്നും സാമ്പത്തിക കാര്യങ്ങളിൽ ഉപദേശം നൽകണമെന്ന് നിർദ്ദേശിച്ചുവെന്നും വേണുഗോപാലും വ്യക്തമാക്കിയിട്ടുണ്ട്. ഇരുവരും ചേർന്ന് ജോയിന്റ് ലോക്കർ ആരംഭിക്കാൻ ശിവശങ്കർ ആവശ്യപ്പെട്ടെന്നും, അതനുസരിച്ച് തിരുവനന്തപുരം എസ്.ബി.ഐയിൽ സ്വപ്നയുമായി ചേർന്ന് ലോക്കർ തുറന്നുവെന്നും വേണുഗോപാൽ പറഞ്ഞതായി ഇഡി വ്യക്തമാക്കി.
Discussion about this post