പാറ്റ്ന : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടു പിടിക്കുന്നു. മത്സരം കൊഴുപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് ഇലക്ഷൻ ക്യാമ്പയിനിൽ പങ്കെടുക്കുന്നതോടെ, പ്രചാരണം അതിന്റെ ഉച്ചസ്ഥായിയിൽ എത്തും. എൻ.ഡി.എയ്ക്ക് വേണ്ടി വോട്ടുകൾ അഭ്യർത്ഥിക്കാൻ ഇറങ്ങുന്ന നരേന്ദ്ര മോദി, മൂന്ന് റാലികളെ അഭിസംബോധന ചെയ്തുകൊണ്ടാണ് തന്റെ പ്രചാരണം ആരംഭിക്കുക.
ഡെഹ്‌രി-ഓൺ-സോൺ, ഗയ, ഭഗൽപൂർ എന്നിവിടങ്ങളിലാണ് റാലികൾ.ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും നരേന്ദ്രമോദിക്കൊപ്പം റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. പ്രധാനമന്ത്രിയുടെ സാന്നിധ്യം എൻ.ഡിഎയുടെ സ്ഥാനാർഥികൾക്ക് വളരെ നിർണായകമായിരിക്കുമെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ റായി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, രാഹുൽ ഗാന്ധി ഹിസ്വ, ഖാൽഗാവോൻ എന്നിവിടങ്ങളിലെരണ്ടു റാലികളെയായിരിക്കും അഭിസംബോധന ചെയ്യുക. മഹാഘട്ബന്ധന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ തേജസ്വി യാദവായിരിക്കും രാഹുലിനൊപ്പം റാലികളെ അഭിസംബോധന ചെയ്യുക.











