തിരുവനന്തപുരം : മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തികൊണ്ടുള്ള ഗസറ്റ് വിജ്ഞാപനമിറങ്ങി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗക്കാർക്ക് സർക്കാർ ജോലികളിൽ 10 ശതമാനം സംവരണം ഏർപ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
മന്ത്രിസഭ യോഗത്തിലായിരുന്നു തീരുമാനം. ജസ്റ്റിസ് ശശിധരൻ നായർ അധ്യക്ഷനായ കമ്മിറ്റിയുടെയും പി.എസ്.സിയുടെയും ശുപാർശകൾ പരിഗണിച്ചുകൊണ്ടാണ് പുതിയ നടപടി. ഇനി മുതലുള്ള എല്ലാ പി.എസ്.സി നിയമനങ്ങൾക്കും സംവരണം ബാധകമായിരിക്കും. നേരത്തെ തന്നെ, 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താൻ കേന്ദ്രം തീരുമാനിച്ചിരുന്നു. എന്നാൽ, ചട്ടങ്ങൾ ഭേദഗതി ചെയ്യാത്തതിനാൽ സംസ്ഥാനത്ത് നടപ്പിലായിരുന്നില്ല. മറ്റു സംവരണ വിഭാഗങ്ങളെ ബാധിക്കാതെയായിരിക്കും പൊതു വിഭാഗങ്ങളിൽ 10% സംവരണം ഏർപ്പെടുത്തുക. നാലു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് ഈ ആനുകൂല്യം ലഭിക്കും. സാമ്പത്തിക സംവരണം സംസ്ഥാനത്ത് നടപ്പാക്കാത്തതിൽ നേരത്തെ എൻഎസ്എസും എസ്എൻഡിപിയും കടുത്ത അതൃപ്തിയറിയിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ഡോ. പല്പുവിനെ ജന്മദിനമായ നവംബർ രണ്ടിന് പ്രതിഷേധ ദിനമായി ആചരിക്കാനും എസ്എൻഡിപി തീരുമാനിച്ചിരുന്നതാണ്. അതിനു പിന്നാലെയാണ്, സംവരണം ഏർപ്പെടുത്തികൊണ്ടുള്ള ഗസറ്റ് വിജ്ഞാപനമിറങ്ങിയത്.
Discussion about this post