മാസങ്ങളായി തുടരുന്ന ഇറാൻ-യുഎസ് സംഘർഷത്തിന്റെ പ്രധാന കേന്ദ്രമായി മാറിയ ഹോർമുസ് കടലിടുക്കിൽ അമേരിക്ക ആധിപത്യം ഉറപ്പിക്കുന്നതായി റിപ്പോർട്ടുകൾ. അന്താരാഷ്ട്ര തലത്തിൽ തന്ത്രപ്രധാനമായ ഈ ജലപാതയുടെ നിയന്ത്രണം ഇറാന്റെ കൈകളിൽ നിന്ന് ഭാഗികമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കപ്പൽ ഗതാഗത ഡാറ്റകളെ ഉദ്ധരിച്ച് വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച കപ്പലുകളിൽ 80 ശതമാനത്തിലധികവും ഒമാനി കപ്പൽചാൽ വഴിയാണ് യാത്ര പൂർത്തിയാക്കിയത്.
ഐക്യരാഷ്ട്രസഭ അംഗീകരിച്ചതും ഇറാൻ കടുത്ത എതിർപ്പ് പ്രകടിപ്പിക്കുന്നതുമായ പാതയാണിത്. ഒമാന്റെ വടക്കൻ തീരത്തിലൂടെയുള്ള ഈ ജലപാതയിലൂടെ മുൻപ് സഞ്ചരിക്കാൻ ശ്രമിച്ച നിരവധി കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. എന്നാൽ നിലവിൽ യുഎസ് നാവികസേനയുടെ ശക്തമായ സുരക്ഷാ വലയത്തിലാണ് വാണിജ്യ കപ്പലുകളും എണ്ണ ടാങ്കറുകളും ഈ വഴിയിലൂടെ നീങ്ങുന്നത്. കപ്പലുകളുടെ യാത്രാരേഖകൾ പരിശോധിച്ച് സുരക്ഷിത പാത ഉറപ്പാക്കാൻ അമേരിക്കൻ യുദ്ധക്കപ്പലുകൾ മേഖലയിൽ സജീവമായി നിലയുറപ്പിച്ചിട്ടുണ്ട്.
ഒരു മാസം മുൻപ് വരെ ഒമാൻ പാതയിലൂടെയുള്ള കപ്പൽ ഗതാഗതം വളരെ കുറവായിരുന്നെങ്കിൽ നിലവിൽ സ്ഥിതി നേർവിപരീതമായി മാറിയിരിക്കുകയാണ്. ഇറാന്റെ ആവശ്യപ്രകാരമുള്ള പാതയിലൂടെയുള്ള യാത്രകൾ ഗണ്യമായി കുറഞ്ഞു. ഇറാന്റെ ഭാഗത്തുനിന്നുള്ള ആക്രമണ സാധ്യതകൾ ഒഴിവാക്കാൻ പല കപ്പലുകളും തങ്ങളുടെ ട്രാക്കിംഗ് ട്രാൻസ്‌പോണ്ടറുകൾ ഓഫാക്കിയാണ് കടലിടുക്ക് കടക്കുന്നത്. യുദ്ധത്തിന് മുൻപുള്ള അവസ്ഥയ്ക്ക് സമാനമായ രീതിയിൽ ഹോർമുസിലൂടെ എണ്ണക്കടത്ത് പുനരാരംഭിക്കാൻ കഴിഞ്ഞതായി അമേരിക്ക അവകാശപ്പെടുന്നു.
അതേസമയം, ഹോർമുസിലെ യഥാർത്ഥ സാഹചര്യങ്ങൾ ഇതായിരിക്കെ ഇരുരാജ്യങ്ങളും പരസ്പര വിരുദ്ധമായ അവകാശവാദങ്ങളിൽ ഉറച്ചുനിൽക്കുകയാണ്. ഹോർമുസ് കടലിടുക്ക് കപ്പൽ ഗതാഗതത്തിനായി തുറന്നുകിടക്കുകയാണെന്നും ഇറാനുമായി ഇനി യാതൊരുവിധ ചർച്ചകൾക്കുമില്ലെന്നും യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മുൻ ധാരണാപത്രത്തിലെ വ്യവസ്ഥകൾ യുഎസ് പൂർണ്ണമായും പാലിക്കുന്നത് വരെ ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതത്തിന് ഏർപ്പെടുത്തിയ വിലക്ക് കർശനമായി തുടരുമെന്ന നിലപാടിലാണ് ഇറാൻ ഭരണകൂടം.











