തിരുവനന്തപുരം: വാളയാർ പെൺകുട്ടികളുടെ മരണത്തിൽ നീതി തേടി മാതാപിതാക്കൾ നടത്തുന്ന നിരാഹാര സമരം തുടരുന്നു. മുഖ്യമന്ത്രിയുടെ കാല് പിടിച്ചിട്ടും നീതി ലഭിച്ചില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. കേസിലെ പ്രതികളെ ഒരു തെളിവുമില്ലാതെ വെറുതെ വിട്ടിട്ട് ഒരു വർഷം തികയുകയാണ്. നീതി തേടി മുഖ്യമന്ത്രിയുടെ കാലിൽ വീണിട്ടും ഫലമുണ്ടായില്ലല്ലോ, ഇനി ആരെ വിശ്വസിക്കണമെന്ന് പെൺകുട്ടികളുടെ അമ്മ ചോദിക്കുന്നു.
കുട്ടികളുടെ മരണം അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെയും കുടുംബം ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. കുട്ടികളെ കൊന്നത് താനാണെന്ന് സമ്മതിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് പെണ്‍കുട്ടികളുടെ അച്ഛന്‍ പറയുന്നു. ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമാണ് പ്രതീക്ഷിക്കുന്നതെന്നാണ് പെൺകുട്ടികളുടെ അമ്മ പറയുന്നത്. പറഞ്ഞ വാക്ക് സര്‍ക്കാര്‍ പാലിച്ചേ പറ്റൂ. ഇല്ലെങ്കില്‍ തെരുവില്‍കിടന്ന് മരിക്കും. ആരോപണവിധേയര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയ സർക്കാർ ചതിച്ചെന്ന് പറയാതെ പറയുകയാണെന്നും അവർ പറഞ്ഞു.
അതേസമയം ഇപ്പോൾ എന്തിനാണ് ഈ സമരമെന്ന് അറിയില്ലെന്ന് മന്ത്രി എ കെ ബാലൻ പ്രതികരിച്ചു. ഇപ്പോൾ മുഖ്യമന്ത്രിക്കെതിരെ തിരിയുകയാണ്. ആരെങ്കിലും തെറ്റിധരിപ്പിക്കുന്നതായിരിക്കും. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി നിയമപരമായേ ചെയ്യാനാകൂവെന്നും ബാലൻ പറഞ്ഞു.
വാളയാറിൽ അതിക്രൂരമായ പീഡനങ്ങൾക്ക് വിധേയരായ കുരുന്ന് സഹോദരിമാർ കൊല്ലപ്പെട്ട കേസിൽ പ്രതികളെ ഒരു തെളിവുമില്ലാതെ വെറുതെ വിട്ടിട്ട് ഒരു വർഷം തികയുകയാണ്. പ്രതികളെ വെറുതെവിട്ട പാലക്കാട് പോക്സോ കോടതിയുടെ വിധി വന്നിട്ട് ഒരുവര്‍ഷം പിന്നിടുമ്പോഴും നീതി തേടി തെരുവിൽ അലയുകയാണ് കുട്ടികളുടെ മാതാപിതാക്കൾ. ഇന്ന് മുതൽ വീടിന് മുന്നിൽ നിരാഹാര സമരത്തിലാണ് കുടുംബം.
Discussion about this post