നിയമസഭാ കയ്യാങ്കളി കേസ് സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളി ഹൈക്കോടതി. നാളെത്തന്നെ കേസിലെ പ്രതികളായ മന്ത്രിമാർ കോടതിയിൽ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. നേരത്തെ, ഈ മാസം 28 ന് കോടതിയിൽ മന്ത്രിമാരോട് ഹാജരാകണമെന്ന് വിചാരണ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കേസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
ധനമന്ത്രിയായിരുന്ന കെ.എം മാണി പൂട്ടിക്കിടന്ന ബാറുകൾ തുറക്കാൻ ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചാണ് ബജറ്റ് അവതരണം തടയാൻ ഇടതുപക്ഷം സഭയ്ക്കു അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. പ്രക്ഷോഭത്തിനിടെ മൈക്ക് മുതൽ കസേരകൾ ഉൾപ്പെടെയുള്ള നിരവധി സാധനങ്ങൾ നശിപ്പിച്ചു. മാത്രമല്ല, പ്രതിപക്ഷ എംഎൽഎമാർ സ്പീക്കറുടെ ഡയസിൽ അതിക്രമിച്ചു കയറി കമ്പ്യൂട്ടറുകളും കസേരകളും തല്ലിതകർത്തു. വ്യവസായ മന്ത്രി ഇ. പി ജയരാജൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ അന്നത്തെ എംഎൽഎമാരായിരുന്ന കെ.അജിത്, കെ. കുഞ്ഞുമുഹമ്മദ്, സി.കെ സദാശിവൻ, വി.ശിവൻകുട്ടി എന്നിവരാണ് കേസിലെ പ്രതികൾ.
Discussion about this post