ചെന്നൈ : ശ്രീലങ്കൻ നാവികസേന തന്നെ ആക്രമിച്ചതായി തമിഴ്‌നാട്ടിലുള്ള രാമേശ്വരത്തെ മത്സ്യതൊഴിലാളി. ഇയാൾക്ക് ആക്രമണത്തിൽ സാരമായ പരിക്കേറ്റിട്ടുണ്ട്. ശ്രീലങ്കൻ അതിർത്തി ലംഘിച്ചിട്ടില്ലെന്നും ധനുഷ്കോടിക്കും കട്ച്ചതീവു ദ്വീപിനുമിടയ്ക്കുമാണ് തങ്ങൾ മത്സ്യബന്ധനം നടത്തിയിരുന്നതെന്നും മത്സ്യതൊഴിലാളികൾ വ്യക്തമാക്കിയിട്ടുണ്ട്.
തമിഴ്നാട്ടിലെ രാമേശ്വരത്തു നിന്നും ഏകദേശം അറുന്നൂറോളം ബോട്ടുകളാണ് പാൽക്ക് ബേയിലേക്ക് മത്സ്യബന്ധനത്തിനായി പോയിരുന്നത്. ശ്രീലങ്കൻ നാവികസേനയുടെ ആക്രമണത്തിൽ എട്ടു പേരടങ്ങുന്ന ബോട്ടിലെ ഒരു മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റതിനെ പിന്നാലെ അവർ രാമേശ്വരത്തേക്ക് തിരിക്കുകയായിരുന്നു. ശ്രീലങ്കൻ നാവികസേന ആക്രമിക്കുന്ന വീഡിയോ മത്സ്യത്തൊഴിലാളികൾ പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ബോട്ടിനു സമാന്തരമായി ശ്രീലങ്കൻ പട്രോൾ ബോട്ട് നീങ്ങുന്നതും അതിലെയൊരു ഉദ്യോഗസ്ഥൻ മത്സ്യബന്ധന ബോട്ടിലേക്ക് കല്ലെറിയുന്നതുമാണ് വീഡിയോയിലുള്ളത്.
തങ്ങൾക്കു നേരെ ഭയപ്പെടുത്തലും അക്രമവും പതിവാണെന്നും വർഷങ്ങളായിട്ടും തങ്ങൾക്കു നേരെയുള്ള അക്രമങ്ങൾ തുടരുകയാണെന്നും സംഭവത്തിനു ശേഷം മത്സ്യത്തൊഴിലാളികൾ പറഞ്ഞു.










