തിരുവനന്തപുരം : നിയമസഭ കയ്യാങ്കളി കേസിൽ കോടതിയിൽ ഹാജരായ ഇ.പി ജയരാജനും കെ.ടി ജലീലിനും ജാമ്യം. മുപ്പത്തിഅയ്യായിരം രൂപ വീതം കെട്ടിവെച്ചാണ് ഇരുവരും ജാമ്യമെടുത്തത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആർ.ജയകൃഷ്ണനാണ് കേസ് പരിഗണിക്കുന്നത്. കേസിലെ തുടർനടപടികൾ നവംബർ 12ന് കോടതി വീണ്ടും പരിഗണിക്കും.
മന്ത്രിമാർ ഇരുവരും കേസ് പരിഗണിച്ചപ്പോൾ കോടതിയിൽ എത്തിയിരുന്നില്ല. ഇതുമൂലം കോടതിനടപടികൾ ഒരു മണിക്കൂർ നിർത്തി വെച്ചിരുന്നു. കേസിൽ പ്രതിയായ മന്ത്രിമാരോട് ഒക്ടോബർ 28 നു നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് വിചാരണക്കോടതി ഉത്തരവിട്ടപ്പോൾ, കേസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് വ്യവസായ മന്ത്രി ഇ. പി ജയരാജനും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലും തിരുവനന്തപുരം സിജെഎം കോടതിയിൽ ഹാജരായത്.
2015-ൽ ധനമന്ത്രിയായിരുന്ന കെ.എം മാണി പൂട്ടിക്കിടന്ന ബാറുകൾ തുറക്കാൻ ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചാണ് ബജറ്റ് അവതരണം തടയാൻ ഇടതുപക്ഷം സഭയ്ക്കകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. പ്രക്ഷോഭത്തിനിടെ മൈക്ക് മുതൽ കസേരകൾ ഉൾപ്പെടെയുള്ള നിരവധി സാധനങ്ങൾ നശിപ്പിച്ചു. മാത്രമല്ല, പ്രതിപക്ഷ എംഎൽഎമാർ സ്പീക്കറുടെ ഡയസിൽ അതിക്രമിച്ചു കയറി കമ്പ്യൂട്ടറുകളും കസേരകളും തല്ലിതകർത്തു. ഇടത് എംഎൽഎമാർ നിയമസഭയിലെ രണ്ടര ലക്ഷത്തോളം രൂപയുടെ പൊതുമുതലാണ് അന്ന് നശിപ്പിച്ചത്. ഇ.പി ജയരാജൻ, കെ.ടി ജലീൽ എന്നീ മന്ത്രിമാരെ കൂടാതെ അന്നത്തെ എംഎൽഎമാരായിരുന്ന കെ.അജിത്, കെ. കുഞ്ഞുമുഹമ്മദ്, സി.കെ സദാശിവൻ, വി.ശിവൻകുട്ടി എന്നിവരും കേസിലെ പ്രതികളാണ്.
Discussion about this post