തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ അന്വേഷണ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്തത് മുഖ്യമന്ത്രിയെ തന്നെ കസ്റ്റഡിയിലെടുത്തതിന് തുല്യമാണെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പട്ടികജാതി മോര്‍ച്ച നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശിവശങ്കറിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുളള അര്‍ഹതയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ അറിവോടെയും, അനുമതിയോടെയുമാണ് ശിവശങ്കര്‍ എല്ലാ കുറ്റക്യത്യങ്ങളിലും ഇടപാടുകളിലും പങ്കാളിയായിട്ടുളളത്. ശിവശങ്കറിന് സ്വപ്നയോടുളള അതേ ബന്ധം മുഖ്യമന്ത്രിക്കുമുണ്ട്. സ്വപ്നയുടെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നതില്‍ ശിവശങ്കറിന് ബന്ധമുണ്ട്. മുഖ്യമന്ത്രിയില്‍ മന്ത്രിമാരേക്കാള്‍ സ്വാധീനം ശിവശങ്കറിനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് സെക്രട്ടറിയെ വരെ നിയന്ത്രിക്കാനും സ്വന്തം നിലയ്ക്ക് അന്താരാഷ്ട്ര കരാറുകള്‍ പോലും ഒപ്പിടാനുമുള്ള സ്വാതന്ത്ര്യവും വരെ ശിവശങ്കറിന് മുഖ്യമന്ത്രി നല്‍കിയിരുന്നു. ലൈഫ് മിഷന്, സ്പ്രിന്‍ക്ലര്‍, സ്വര്‍ണക്കടത്ത് തുടങ്ങി എല്ലാ നിയമവിരുദ്ധ ഇടപാടുകളിലും, ശിവശങ്കര്‍ കരുക്കള്‍ നീക്കിയത് മുഖ്യമന്ത്രിക്കും, സി.പി.എം നേതൃത്വത്തിനും വേണ്ടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വര്‍ണക്കടത്ത് കേസിന്റെ തുടക്കം മുതല്‍ കേസ് അട്ടിമറിക്കാനും, തെളിവുകള്‍ നശിപ്പിക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. ശിവശങ്കറിന്റെ കസ്റ്റഡിയോടെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീങ്ങുകയാണ്. അടിയന്തിരമായി സര്‍ക്കാര്‍ രാജിവച്ച് മുഖ്യമന്ത്രി അന്വേഷണം നേരിടണമെന്നും സുധീര്‍ ആവശ്യപ്പെട്ടു.
പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് വിളപ്പില്‍ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.സ്വപ്നജിത്ത് സംസാരിച്ചു. പ്രശാന്ത് മുട്ടത്തറ, പാറയില്‍ മോഹനന്, പുഞ്ചക്കരി രതീഷ് എന്നിവര്‍ മാര്‍ച്ചിന് നേത്യത്വം നല്കി. മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു.
Discussion about this post