മീററ്റ്: ഉത്തർ പ്രദേശിൽ അലാവുദീന്റെ അത്ഭുത വിളക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത് 2.5 കോടി രൂപ വാങ്ങി ഡോക്ടറെ വഞ്ചിച്ചതായി പരാതി. താന്ത്രിക വിദ്യയിൽ അഗ്രഗണ്യരാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് ഉത്തർ പ്രദേശിലെ മീററ്റ് ജില്ലയിലുള്ള രണ്ടുപേർ ഡോക്ടറെ വഞ്ചിച്ചത്. ലണ്ടനിൽ ജോലി ചെയ്തിരുന്ന ലായിക്ക് ഖാനെന്ന ഡോക്ടറാണ് പരാതിക്കാരൻ.നാട്ടിലെത്തി പ്രാക്ടീസ് ചെയ്യവേയാണ് സംഭവം.
ആഗ്രഹിക്കുന്നതെന്തും സാധിച്ചു തരാൻ ശേഷിയുള്ള അലാവുദീന്റെ അത്ഭുത വിളക്ക് നൽകാമെന്ന് പറഞ്ഞ് ഖൈർനഗറിലുള്ള രണ്ടാളുകൾ തന്നെ വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്രഹ്മപുരി പോലീസ് സ്റ്റേഷനിൽ ഡോ.ലായിക്ക് ഖാൻ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളായ ഇസ്ലാമുദീൻ, സുഹൃത്ത് അനീസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ‘അത്ഭുത വിളക്കും’ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഡോക്ടറെ സ്ഥിരമായി സന്ദർശിച്ചിരുന്ന സമീനയെന്ന രോഗി മുഖേനയാണ് ‘അത്ഭുത’ ശക്തികളുള്ള താന്ത്രികന്റെ കാര്യം ഡോ.ലായിക്ക് ഖാൻ അറിയുന്നത്. സന്ദർശിച്ചപ്പോൾ അത്ഭുത വിളക്കിനെ സംബന്ധിച്ച് അവർ പറഞ്ഞുവെന്നും അത്ഭുത വിളക്കിൽ നിന്നും ‘ജിന്ന് ‘ പ്രത്യക്ഷപ്പെടുന്നത് തനിക്കു കാണിച്ചു തരികയും ചെയ്തുവെന്ന് ഡോക്ടർ പറയുന്നു. എന്നാൽ, വിളക്കിൽ തൊടാൻ അനുവദിക്കാതിരുന്നതിൽ ഡോക്ടർക്ക് സംശയം തോന്നിയെങ്കിലും, പണം നൽകിയതിനു ശേഷമാണ് ജിന്നിന്റെ വേഷം കെട്ടി പ്രത്യക്ഷപ്പെട്ടത് സമീനയുടെ ഭർത്താവാണെന്ന കാര്യം അദ്ദേഹം തിരിച്ചറിഞ്ഞത്. പറ്റിക്കപ്പെട്ടുവെന്ന് മനസിലാക്കിയ ഉടൻ ലായിക്ക് ഖാൻ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
Discussion about this post