ന്യൂഡൽഹി : ഈ വർഷം ജമ്മുകശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയത് ഇരുന്നൂറിലധികം ഭീകരരെയാണെന്ന് റിപ്പോർട്ടുകൾ. ഇതിൽ സൈന്യം ഏറ്റവും കൂടുതൽ ഭീകരരെ കൊലപ്പെടുത്തിയത് ജൂൺ മാസത്തിലാണ്. ജൂണിൽ മാത്രം സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്, ഇന്ത്യൻ കരസേന, ജമ്മുകശ്മീർ പോലീസ് എന്നിവയിലെ ഉദ്യോഗസ്ഥർ 49 ഭീകരരെയാണ് കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗം പേരും പാക് സൈന്യത്തിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയായ ഹിസ്‌ബുൾ മുജാഹിദീനിൽ അംഗമായവരാണ്. ഹിസ്ബുൾ മുജാഹിദീനിലെ 72 ഭീകരരെ കൂടാതെ കൊല്ലപ്പെട്ടവരിൽ ലഷ്കർ- ഇ-ത്വയ്ബയിലെ 59 പേരും ജെയ്ഷ്-ഇ-മുഹമ്മദിലെ 37 പേരും ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഏപ്രിലിൽ 28 ഭീകരരെയും ജൂലൈ, ഒക്ടോബർ മാസങ്ങളിൽ 21 വീതം ഭീകരരെയും സൈന്യം കൊലപ്പെടുത്തി. ഭീകരവാദ സംഘടനകളിലേക്ക് യുവാക്കളെ ഏറ്റവും കൂടുതൽ റിക്രൂട്ട് ചെയ്യുന്ന ജമ്മുകശ്മീരിലെ ഷോപ്പിയാൻ, പുൽവാമ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ എൻകൗണ്ടറുകളും നടന്നത്. രണ്ടു ജില്ലകളിലും 49 വീതം ഭീകരരെ സുരക്ഷാ ഉദ്യോഗസ്ഥർ കൊലപ്പെടുത്തി.
സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ തെക്കൻ കശ്മീരിൽ മാത്രം ഇതുവരെ 138 ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ലഭ്യമായ വിവരങ്ങൾ. ഈ വർഷം ഒക്ടോബർ വരെയുള്ള കണക്കുകളാണിവ. കഴിഞ്ഞ വർഷം ആകെ 157 ഭീകരരെയാണ് സൈന്യം കൊലപ്പെടുത്തിയത്.
Discussion about this post