പത്തനംതിട്ട: ശബരിമലയിൽ വീണ്ടും ആചാര ലംഘനത്തിന് സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്ന് ആരോപണം. ഇതിനെതിരെ അയ്യപ്പ മഹാസംഗമം നടത്തുമെന്ന് അയ്യപ്പസേവാ സമാജം അറിയിച്ചു. നവംബർ എട്ടിനാണ് അയ്യപ്പ മഹാസംഗമം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പന്തളം കൊട്ടാരത്തിലും കേരളത്തിനകത്തും പുറത്തുമായി 18 വേദികളിലുമാവും അയ്യപ്പ മഹാസംഗമം നടത്തുക. കുമ്മനം രാജശേഖരൻ, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, പന്തളം രാജകുടുംബ പ്രതിനിധി ശശികുമാര വർമ്മ തുടങ്ങിയവർ പരിപാടിയെ അഭിസംബോധന ചെയ്യും.
കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ശബരിമലയിൽ സർക്കാർ ആചാരലംഘനത്തിന് ശ്രമിക്കുന്നുവെന്നാണ് സമാജത്തിന്റെ ആരോപണം. നെയ്യഭിഷേകം, പമ്പാസ്നാനം ഉൾപ്പടെയുള്ള ചടങ്ങുകളിൽ ഇത്തവണ മാറ്റം വരുത്തിയത് ആചാരലംഘനങ്ങൾക്ക് കാരണമാകുമെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അയ്യപ്പസേവാ സമാജം നേതാക്കൾ അറിയിച്ചു. ശബരിമലയിലെ എല്ലാ ആചാരങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്ന സർക്കാരിന് കാണിക്കയിടാൻ മാത്രം നിയന്ത്രണമൊന്നും ഏർപ്പെടുത്താൻ താത്പര്യമില്ല. ആചാരലംഘനം ഉണ്ടാക്കുന്ന തീർത്ഥാടന യാത്ര ഭക്തർ ഉപേക്ഷിക്കണം. പകരം സ്വന്തം വീടുകളിൽ തന്നെ കർമ്മങ്ങൾ ചെയ്യണമെന്നും അയ്യപ്പ സേവാ സമാജം ആഹ്വാനം ചെയ്തു.
തന്ത്രിയുമായോ പന്തളം രാജ പ്രതിനിധിയിയുമായോ ഹൈന്ദവ ഭക്തജന സംഘടനകളുമായോ ചർച്ച ചെയ്യാതെയാണ് സർക്കാർ ശബരിമലയിൽ പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്. ഇതു ഭരണഘടനാ ലംഘനമാണ്. ദേവസ്വംബോർഡും സർക്കാരും തീരുമാനം പുനപരിശോധിക്കണമെന്നും അയ്യപ്പസേവാ സമാജം ആവശ്യപ്പെട്ടു.
Discussion about this post