കൊല്‍ക്കത്ത: മമത സർക്കാരിനെതിരെ വിമതരുടെ മഹാറാലിക്ക് വേദിയൊരുങ്ങുകയാണ് പശ്ചിമബംഗാളില്‍. മമത മന്ത്രിസഭയിലെ അംഗവും തൃണമൂല്‍ കോണ്‍ഗ്രസ് നേതൃനിരയിലെ പ്രബലനുമായ സുവേന്ദു അധികാരി മെഗാ റാലിയെ അഭിസംബോധന ചെയ്യും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പതാകയോ മമതാ ബാനര്‍ജിയുടെ ചിത്രങ്ങളോ വേദിയിലുണ്ടായിരിക്കില്ല എന്നതാണ് ശ്രദ്ധേയം. നന്ദിഗ്രാമിലാണ് ചൊവ്വാഴ്ച റാലി സംഘടിപ്പിച്ചിരിക്കുന്നത്.
ബംഗാള്‍ ഗതാഗത മന്ത്രിയായ സുവേന്ദു അധികാരി ബിജെപിയിൽ ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താനൊറ്റയ്ക്കല്ല, തൃണമൂലിനെ പിളര്‍ത്തിയെടുത്താണ് കൂറുമാറുന്നതെന്ന പ്രഖ്യാപനമാകും റാലിയിലൂടെ സുവേന്ദ നല്‍കുക.
പുരുലിയ, നാദിയ, മുര്‍ഷിദാബാദ്, ഈസ്റ്റ് മിദ്നപുര് തുടങ്ങിയ ജില്ലകളിലും സുവേന്ദ അധികാരിയുടെ പോസ്റ്ററുകളും ബോര്‍ഡുകളും ഉയര്‍ന്നിട്ടുണ്ട്. 2007-08-ല്‍ നന്ദിഗ്രാമിനെ ഇടതുപക്ഷത്ത് നിന്ന് തൃണമൂലിന്റെ ശക്തികേന്ദ്രമാക്കി മാറ്റിയതിന് പിന്നില്‍ പ്രധാനിയാണ് സുവേന്ദ. എന്നാല്‍ നേതൃനിരയില്‍ നിരന്തരം സുവേന്ദയെ അവഗണിക്കുന്നുവെന്നാണ് പരാതി.
അതേസമയം സുവേന്ദ അധികാരി പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകുന്നത് തൃണമൂലിന് കനത്ത നഷ്ടമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. വിപുലമായ സംഘടനാ ശൃംഖലയുള്ളയാളാണ് അദ്ദേഹം. തൃണമൂലിന്റെ ചുരുക്കം വരുന്ന ജനകീയ നേതാക്കളിലൊരാളായ സുവേന്ദ പാര്‍ട്ടി വിടുകയാണെങ്കില്‍ കൂടുതല്‍ നേതാക്കളെ സമാനമായ തീരുമാനത്തിന് പ്രേരിപ്പിക്കുമെന്നും വിലയിരുത്തുന്നു. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടിരിക്കുന്ന ബിജെപിക്ക് സുവേന്ദയുടെ വരവ് വലിയൊരു മുതല്‍കൂട്ടാകും.
Discussion about this post