ന്യൂഡൽഹി : അഴിമതി പുറത്തു വരുമെന്നതിനാലാണ് ധനമന്ത്രി തോമസ് ഐസക്ക് കിഫ്ബിയിലെ സിഎജി ഓഡിറ്റിനെ എതിർക്കുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. അഴിമതിക്കെതിരെ നടപടിയെടുക്കുമ്പോൾ ഇതാ മോദി വരുന്നേയെന്ന് നിലവിളിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വർണ്ണക്കടത്ത് പിടിക്കപ്പെട്ടപ്പോൾ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തെഴുതിയിരുന്നുവെന്നും കിഫ്ബിക്കെതിരെ ഗുരുതര ആരോപണം ഉയർന്ന ഈ സാഹചര്യത്തിൽ മന്ത്രി തോമസ് ഐസക് കുടുങ്ങുമെന്ന് കരുതിയിട്ടാണോ മുഖ്യമന്ത്രി കേന്ദ്ര അന്വേഷണത്തിനു കത്തെഴുതാത്തതെന്നും വി. മുരളീധരൻ ആരാഞ്ഞു.
” ഉപ്പു തിന്നുവെന്ന് അറിയുന്നതുകൊണ്ടും അതിൽ വെള്ളം കുടിക്കേണ്ടി വരുമെന്ന് ഉറപ്പുള്ളത് കൊണ്ടുമാണോ മന്ത്രി തോമസ് ഐസക് സിഎജി റിപ്പോർട്ടിനെ എതിർക്കുന്നത്?. സിഎജി ക്രമക്കേടുകൾ ചൂണ്ടിക്കാണിക്കുമ്പോൾ അത് കേന്ദ്രവിരുദ്ധ സമരത്തിനുള്ള ഇന്ധനമായി ഉപയോഗിക്കുകയല്ല വേണ്ടത്. പകരം റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച വസ്തുതകൾക്ക് മറുപടി നൽകുകയാണ് ചെയ്യേണ്ടത്”- അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല, കേരള സർക്കാരിനെതിരെയുള്ള നിലപാടുകളായി കള്ളപ്പണക്കാർക്കെതിരെ കേന്ദ്ര ഏജൻസികൾ നീങ്ങുന്നതിനെ വ്യാഖ്യാനിച്ച് കേന്ദ്ര ഏജൻസികളുടെ നീക്കത്തെ പ്രതിരോധിക്കാനും കള്ളപ്പണക്കാർക്ക് വിഹരിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്താനുമാണ് മാർക്സിസ്റ്റ് പാർട്ടിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post