ഭോപ്പാൽ: ലൗ ജിഹാദിനെതിരെയുള്ള നിയമം മധ്യപ്രദേശിൽ ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്ര. അടുത്ത നിയമസഭാ സമ്മേളനത്തിലായിരിക്കും പുതിയ ബിൽ അവതരിപ്പിക്കുക. വിവാഹം മാത്രം മുന്നില്‍ കണ്ടുള്ള മതംമാറ്റത്തിന് അഞ്ച് വര്‍ഷം കഠിനതടവ് ലഭ്യമാക്കാനുള്ള വകുപ്പ് നിയമം അനുശാസിക്കുമെന്നും മിശ്ര വ്യക്തമാക്കി.
ലൗ ജിഹാദ് കേസുകൾ രജിസ്റ്റർ ചെയ്യുക ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരിക്കും. മതപരിവർത്തനത്തിനു സഹകരിക്കുന്നവരെയും പ്രധാന കുറ്റവാളിയോടൊപ്പം പ്രതി ചേർക്കുന്ന വിധത്തിലായിരിക്കും നിയമം. നിയമം പ്രാബല്യത്തിൽ വന്നാൽ, വിവാഹാവശ്യത്തിനായുള്ള മതം മാറ്റത്തിനായി ഒരു മാസം മുമ്പ് തന്നെ കളക്ടർക്ക് അപേക്ഷ നൽകേണ്ടതായി വരും.
ലൗ ജിഹാദിനെതിരെ നിയമനിർമ്മാണത്തിനൊരുങ്ങുന്നതായി നേരത്തെ കർണാടക, ഹരിയാന സംസ്ഥാന സർക്കാരുകൾ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് മധ്യപ്രദേശ് സർക്കാർ നിയമം നടപ്പിലാക്കാനൊരുങ്ങുന്നത്. ലൗ ജിഹാദിനെതിരെയുള്ള നിയമനിർമാണം കർണാടകയിൽ അധികം വൈകാതെ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പ്രഖ്യാപിക്കുന്നത് നവംബർ ആറിനാണ്.








