ന്യൂഡൽഹി: ഭൂട്ടാനിൽ ചൈനീസ് ഗ്രാമം സ്ഥാപിച്ചുവെന്ന ചൈനീസ് മാധ്യമത്തിന്റെ അവകാശവാദം തള്ളി ഭൂട്ടാൻ. ഇന്ത്യയിലെ പൂട്ടാൻ നയതന്ത്ര പ്രതിനിധിയായ മേജർ ജനറൽ വെറ്റ്സോപ് നംഗ്യാലാണ് ചൈനയുടെ വാദം തള്ളിക്കൊണ്ട് മുന്നോട്ടു വന്നത്.
തന്ത്രപ്രധാന സൈനിക മേഖലയായ ഡോക്ലാമിനു സമീപം, ഭൂട്ടാനുള്ളിൽ ചൈന ഗ്രാമം സ്ഥാപിച്ചു എന്ന വാർത്ത, ഷെൻ ഷിവെയ് എന്ന സിജിടിഎൻ മാധ്യമപ്രവർത്തകനാണ് പുറത്തുവിട്ടത്.”ഭൂട്ടാനകത്തുള്ള പാങ്‌ഡ ഗ്രാമത്തിൽ ചൈനീസ് സ്ഥിരതാമസക്കാറുണ്ട്. യദോങ് കൗണ്ടിയുടെ 35 കിലോമീറ്റർ ദൂരം മാത്രം മാറിയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്” എന്നായിരുന്നു ഷെന്റെ അവകാശവാദം.
ഗ്രാമത്തിന്റെ കൃത്യമായ സ്ഥാനമടക്കമുള്ള ഒരു ഭൂപടവും ചിത്രങ്ങളും ഷെൻ പുറത്തു വിട്ടിരുന്നു. എന്നാൽ, ഈ വാർത്ത പാടെ നിരാകരിച്ചു കൊണ്ടാണ് ഭൂട്ടാൻ രംഗത്തു വന്നത്. ഭൂട്ടാൻ ഒരു പരമാധികാര രാഷ്ട്രമാണെന്നും അതിനുള്ളിൽ ചൈനീസ് ഗ്രാമം സ്ഥിതി ചെയ്യുന്നില്ലെന്നും ജനറൽ വെറ്റ്സോപ് നംഗ്യാൽ വ്യക്തമാക്കി.












