ഡൽഹി: രാജ്യത്ത് കൊവിഡ് പ്രതിരോധത്തിനുള്ള നടപടികൾ ഊർജ്ജിതമാക്കി കേന്ദ്ര സർക്കാർ. കൊവിഡ് വാക്സിൻ വിതരണത്തിനായി മൊബൈൽ ആപ്പ് വികസിപ്പിച്ചു. ഈ ആപ്ലിക്കേഷൻ രാജ്യത്തെ കൊവിഡ് വാക്സിൻ വിതരണത്തിന്റെ പ്രധാന ഭാഗമാകും.
വാക്സിൻ സംഭരണം, വിതരണം, പ്രചാരണം, ശേഖരണം എന്നിവയ്ക്ക് ആപ് ഉപയോഗിക്കും. മുൻഗണനാ പട്ടികയിലുള്ളവർക്ക് വാക്സീൻ ഷെഡ്യൂൾ ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്താനും ആപ് സഹായകമാകും. വാക്സിൻ നൽകേണ്ട ആരോഗ്യ പ്രവർത്തകർ, കോവിഡ് പോരാളികൾ, 50 വയസ്സിനു മുകളിൽ പ്രായമുള്ളവർ, രോഗാവസ്ഥയുള്ളവർ തുടങ്ങിയ നാല് മുൻഗണനാ വിഭാഗങ്ങളുടെ വിശദ വിവരങ്ങളും ആപ്ലിക്കേഷനിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. ഐസിഎംആർ, ആരോഗ്യ മന്ത്രാലയം, ആയുഷ്മാൻ ഭാരത് തുടങ്ങിയ ഏജൻസികൾ, സംസ്ഥാന സർക്കാരുകൾ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ സമന്വയിപ്പിക്കുന്നതിനും ആപ് ഉപയോഗിക്കുമെന്നാണ് വിവരം.
വാക്സിന്റെ ഷെഡ്യൂൾ, വാക്സിൻ സ്വീകർത്താവിന്റെ വിശദ വിവരങ്ങൾ എന്നിവ പരിശോധിക്കാൻ ഈ ആപ്പ് ഉപയോഗിക്കും. 28,000 സംഭരണ കേന്ദ്രങ്ങളിലെ വാക്സിൻ ശേഖരം ഡിജിറ്റലൈസ് ചെയ്യുന്നതിനും താപനില ലോഗറുകൾ സ്ഥാപിക്കുന്നതിലൂടെ സംഭരണ താപനില നിരീക്ഷിക്കുന്നതിനും കോൾഡ് ചെയിൻ മാനേജർമാരെ വിന്യസിക്കുന്നതിനും ആപ് ഉപയോഗിക്കും.
ലോഡ് ഷെഡിങ്, വോൾട്ടേജ് ഏറ്റക്കുറച്ചിലുകൾ എന്നിവ പോലുള്ള സംഭരണ സ്ഥലങ്ങളിലെ താപനില വ്യതിയാനങ്ങൾ കണ്ടെത്തി പരിഹരിക്കാനും ഈ ആപിലൂടെ സാധിക്കും. ഒരു സംഭരണ കേന്ദ്രത്തിൽനിന്നും ആരോഗ്യ കേന്ദ്രത്തിലേക്കോ ജില്ലാ ആശുപത്രിയിലേക്കോ വാക്സിനേഷനായി മറ്റേതെങ്കിലും ആശുപത്രിയിലേക്കോ ഉള്ള യാത്രയും ആപ് ഉപയോഗിച്ച് ക്രമീകരിക്കാം.
Discussion about this post