ഡൽഹി: റഷ്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍ സ്പുട്‌നിക്-വിയുടെ മനുഷ്യരിലെ പരീക്ഷണം ഇന്ത്യയില്‍ ഈയാഴ്ച മധ്യത്തോടെ ആരംഭിക്കും. ഇതിന് അനുമതി നൽകാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
വാക്സിൻ പരീക്ഷണം ഈയാഴ്ച ആരംഭിക്കുമെന്ന് നീതി ആയോഗ് സ്ഥിരീകരിച്ചു. ഇന്ത്യയിൽ പരീക്ഷണത്തിന്റെ രണ്ട്, മൂന്ന് ഘട്ടങ്ങള്‍ സംയുക്തമായാണ് നടത്തുക. മോസ്‌കോ ആസ്ഥാനമായ ഗമാലെയ ഇന്‍സ്റ്റിറ്റ്യൂട്ടാണ് സ്പുട്‌നിക്-വി വികസിപ്പിച്ചത്.
ഹൈദരാബാദിലെ മരുന്ന് കമ്പനിയായ ഡോ. റെഡ്ഡീസ് ലാബോറട്ടറീസിനാണ് ഇന്ത്യയിൽ വാക്സിൻ നിർമ്മാണത്തിന്റെയും വിതരണത്തിന്റെയും കരാർ. കൂടാതെ സ്പുട്നിക് വി അടിയന്തര പ്രതിരോധ മരുന്നായി ആഗോളതലത്തില്‍ ഉപയോഗിക്കാനുള്ള ലൈസന്‍സിനായി റഷ്യ ലോകാരോഗ്യ സംഘടനയെ സമീപിച്ചിട്ടുണ്ട്.
അതേസമയം ഇന്ത്യയില്‍ അഞ്ചോളം കോവിഡ് വാക്‌സിനുകള്‍ വികസനഘട്ടത്തിലാണ്. ഇവയില്‍ നാലെണ്ണം പരീക്ഷണത്തിന്റെ രണ്ട്, മൂന്ന് ഘട്ടങ്ങളിലാണ്.











