കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെതിരെ യുഎപിഎ ചുമത്താൻ നിയമോപദേശം തേടി ദേശീയ അന്വേഷണ ഏജൻസി(എൻഐഎ).
യുഎപിഎ നിയമം ഭേദഗതി ചെയ്തതിനു ശേഷം, കള്ളക്കടത്തിനെ ദേശവിരുദ്ധ പ്രവർത്തനത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതേതുടർന്നാണ് സ്വർണ്ണക്കടത്തിൽ ഇതുവരെ അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരെ അന്വേഷണ ഏജൻസി യുഎപിഎ ചുമത്തിയത്. സ്വർണ്ണക്കടത്തിനു പണം മുടക്കിയതിന്റെ പേരിൽ കേസിൽ പ്രതികളായവർക്ക് നേരത്തെ എൻഐഎ കോടതി ജാമ്യമനുവദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്വർണക്കടത്തിൽ ശിവശങ്കരന്റെ പങ്കാളിത്തം കണ്ടെത്തി, യുഎപിഎ ചുമത്താൻ ദേശീയ അന്വേഷണ ഏജൻസിയൊരുങ്ങുന്നത്.
എൻഐഎ ഇന്നു കോടതിയിൽ ഹാജരാക്കുന്ന ശിവശങ്കറിന്റെ കസ്റ്റഡി നീട്ടിചോദിക്കാനുള്ള സാധ്യതകളേറെയാണ്. അതേസമയം, മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ചോദ്യം ചെയ്യൽ വൈകില്ലെന്നാണ് സൂചനകൾ. ഈ മാസം നടക്കേണ്ടിയിരുന്ന ചോദ്യം ചെയ്യൽ കോവിഡ് ബാധയുടെ പേരിൽ നടത്താൻ സാധിച്ചില്ല. അടുത്ത തീയതിയറിയിച്ച് എൻഫോഴ്‌സ്മെന്റ് ഇന്നോ നാളെയോ രവീന്ദ്രന് നോട്ടീസ് കൈമാറും.
Discussion about this post