അബുജ: നൈജീരിയയിൽ ബോക്കോ ഹറാം ഭീകരാക്രമണം. ആക്രമണത്തിൽ 110 കർഷകർ കൊല്ലപ്പെട്ടു. വടക്കൻ നൈജീരിയയിലെ ബോർണോയിലായിരുന്നു ആക്രമണം. കൂട്ടക്കൊലയ്ക്ക് ശേഷം നിരവധി സ്ത്രീകളെ ഭീകരർ തട്ടിക്കൊണ്ട് പോയി. ഗാരിൻ ക്വേഷേബിലെ നെൽപ്പാടത്തായിരുന്നു ആക്രമണം നടന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ ഗ്രാമവാസികൾ പോയപ്പോഴായിരുന്നു ആക്രമണം. 13 വർഷത്തിന് ശേഷമാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. ആയുധധാരികളായ ഭീകരർ കർഷകരെ വളഞ്ഞ ശേഷം വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റു. രക്ഷപ്പെട്ട് ഓടിപ്പോകാൻ ശ്രമിച്ച കർഷകരെ പിടികൂടി കൈ പിന്നിൽ കെട്ടിയ ശേഷം ഭീകരർ കഴുത്തറുത്ത് കൊലപ്പെടുത്തി.
നൈജീരിയയിലെ തെക്ക് പടിഞ്ഞാറൻ സംസ്ഥാനമായ സൊകോട്ടോയിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ട കർഷകരിൽ ഭൂരിഭാഗവും. ആയിരത്തോളം കിലോമീറ്ററുകൾ താണ്ടിയാണ് ഇവർ ജോലിക്കെത്തിയത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post