പ്ലാസ്റ്റിക് നിർമ്മിത മത്സ്യബന്ധന വലകൾ ഗംഗാ നദിയെ മലിനമാക്കുന്നുവെന്നും അത് ജീവജാലങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും പഠന റിപ്പോർട്ടുകൾ. ഇത് പ്രധാനമായും വംശനാശ ഭീഷണി നേരിടുന്ന മൂന്നുവരയുള്ള റൂഫ്ഡ് ടർട്ടിലിനെയും ഗംഗാ നദിയിലെ ഡോൾഫിനുകളെയുമാണ് ബാധിക്കുന്നതെന്ന് വൈൽഡ്ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത് സയൻസ് ഓഫ് ദി ടോട്ടൽ എൻവിറോൺമെന്റെന്ന ജേർണലിലാണ്. പ്രാദേശിക മത്സ്യത്തൊഴിലാളികളുമായുള്ള അഭിമുഖത്തിൽ നിന്നും, ഉയർന്ന തോതിൽ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ നദിയിൽ ഉപേക്ഷിക്കുന്നുണ്ടെന്ന കാര്യം വ്യക്തമായതായി റിപ്പോർട്ടിൽ പറയുന്നു. ഇവ പ്രധാനമായും പ്ലാസ്റ്റിക്ക്കൊണ്ട് നിർമിച്ചവയായതിനാൽ ഇത് നദിയിലെ ജീവികളെ പ്രതികൂലമായി ബാധിക്കുകയാണ്.
മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന വലകൾ റീസൈക്കിൾ ചെയ്യാനുള്ള സംവിധാനമില്ലാത്തതിനാലാണ് ഇത്തരത്തിൽ ഉപേക്ഷിക്കേണ്ടി വരുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. പ്ലാസ്റ്റിക്ക് മൂലമുണ്ടാവുന്ന മലിനീകരണം കുറയ്ക്കാൻ ഇവ പുനരുപയോഗിക്കാൻ കഴിയുന്ന രീതിയിൽ മറ്റെന്തെങ്കിലുമാക്കി മാറ്റുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയെ തീരുവെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.
പ്രശ്നത്തെക്കുറിച്ച് പഠിച്ചശേഷം എത്രയും വേഗം വേണ്ട നടപടിയെടുക്കുമെന്നാണ് യു.പി സർക്കാരിന്റെ പ്രതികരണം.
Discussion about this post