ഡൽഹി: ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി 7 പേരെ ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. നിർബന്ധിത മതപരിവർത്തന നിരോധന നിയമ പ്രകാരമാണ് നടപടി. യുപിയിലെ സീതാപുരിലാണ് സംഭവം.
ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പിതാവാണ് പൊലീസിൽ പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് 8 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തു. എട്ടാമന് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാണെന്ന് യുപി പൊലീസ് അറിയിച്ചു.
പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിനൊപ്പം വീട്ടിൽ നിന്നും പണവും സ്വർണാഭരണങ്ങളും എട്ടംഗ സംഘം മോഷ്ടിച്ചെന്നും പരാതിയിൽ പറയുന്നു. നിർബ്ബന്ധിത മത പരിവർത്തന നിരോധന ഓർഡിനൻസിൽ കഴിഞ്ഞയാഴ്ച ഗവർണ്ണർ ഒപ്പ് വെച്ചിരുന്നു. ലൗ ജിഹാദ് ഉൾപ്പെടെയുള്ള നിയമവിരുദ്ധവും നിർബ്ബന്ധിതവുമായ മത പരിവർത്തനങ്ങൾക്ക് പത്ത് വർഷം വരെ തടവ് ശിക്ഷയും പതിനയ്യായിരം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് നവംബർ 24നാണ് യോഗി സർക്കാർ അവതരിപ്പിച്ചത്.
വിവാഹത്തിന് വേണ്ടി മാത്രമാണ് മത പരിവർത്തനം നടത്തിയത് എന്ന് കണ്ടെത്തിയാൽ ആ വിവാഹം അസാധുവാക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. വിവാഹത്തിന് ശേഷം മതം മാറാൻ ആഗ്രഹിക്കുന്നവർ ഇനി മുതൽ ജില്ലാ മജിസ്ട്രേറ്റിന് അപേക്ഷ നൽകേണ്ടി വരും. എന്നാൽ സ്വന്തം മതത്തിലേക്ക് എപ്പോഴെങ്കിലും ആർക്കെങ്കിലും മടങ്ങി വരാൻ ആഗ്രഹമുണ്ടെങ്കിൽ അതിന് എല്ലാവിധ പരിരക്ഷയും നിയമം ഉറപ്പ് വരുത്തുന്നു.
Discussion about this post