തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന സർക്കാർ കടുത്ത പ്രതിരോധത്തിൽ. കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിൽ മൂന്ന് മന്ത്രിമാരുടെയും ഭരണഘടനാ പദവി വഹിക്കുന്ന ഒരു ഉന്നതന്റെയും പേരുകൾ ഉണ്ടെന്നാണ് സൂചന. മൊഴിയെടുപ്പ് പൂർത്തിയായാലുടൻ മന്ത്രിമാരെയും ഉന്നതനെയും ചോദ്യം ചെയ്യാനുള്ള നടപടികൾ കസ്റ്റംസും ഇഡിയും സജീവമാക്കി.
കേസ് അട്ടിമറിക്കാൻ കസ്റ്റംസിലെ സിപിഎം ഫ്രാക്ഷൻ ശ്രമിച്ചതിന്റെ ഫലമായി പ്രതിസന്ധി സൃഷ്ടിക്കപ്പെടാൻ സാഹചര്യം ഉടലെടുത്തപ്പോൾ എൻഫോഴ്സ്മെന്റ് കേസിൽ പിടുമുറുക്കുകയായിരുന്നു. തുടർന്ന് കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ നടന്ന ചോദ്യം ചെയ്യലിലാണ് മന്ത്രിമാരുടെയും ഉന്നതന്റെയും പേരുകൾ സ്വപ്ന വെളിപ്പെടുത്തിയത് എന്നാണ് സൂചന.
തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വർണ്ണക്കടത്ത് പ്രതിരോധിക്കാനാവാതെ ഉഴറുന്ന സിപിഎമ്മിനെ കൂടുതൽ കുരുക്കിലാക്കുന്നതാണ് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്ന വിവരങ്ങൾ. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മന്ത്രിമാരുടെ പേര് പുറത്ത് വന്നാൽ അത് പാർട്ടിയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് നേതാക്കൾ.
Discussion about this post