തിരുവനന്തപുരം: ബാർകോഴയുമായി ബന്ധപ്പെട്ട് മുൻ മന്ത്രിമാർക്കെതിരെയുള്ള അന്വേഷണത്തിൽ വ്യക്തത തേടി ഗവർണർ ആരിഫ് ഖാൻ. മുൻ മന്ത്രിമാരായ കെ.ബാബു, വി.എസ് ശിവകുമാർ എന്നിവർക്കെതിരെയുള്ള അന്വേഷണത്തിലാണ് ഗവർണർ കൂടുതൽ രേഖകൾ തേടിയിട്ടുള്ളത്.
മുൻ മന്ത്രിമാർക്കെതിരെയുള്ള അന്വേഷണത്തിനു അനുമതി തേടി വിജിലൻസ് നേരത്തെ ഗവർണറെ സമീപിച്ചിരുന്നു. ഇതേതുടർന്നാണ് അദ്ദേഹത്തിന്റെ നടപടി. കേസുമായി ബന്ധപ്പെട്ട് ഗവർണറുടെ നിർദ്ദേശപ്രകാരം വിജിലൻസ് ഐജി നേരിട്ടെത്തി അദ്ദേഹവുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഗവർണർ കൂടുതൽ രേഖകൾ നേടിയിട്ടുള്ളത്. വിജിലൻസിനോട് ഗവർണർ ആരിഫ് ഖാൻ വിശദീകരണം തേടിയിട്ടുള്ളത് കേസുമായി ബന്ധപ്പെട്ട് മുൻകാലങ്ങളിൽ നടന്ന അന്വേഷണം, അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ, ഇപ്പോൾ ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ മതിയായ തെളിവുകളുണ്ടോ തുടങ്ങിയ കാര്യങ്ങളിലാണ്.
നേരത്തെ, ഈ കേസിൽ പലതവണ അന്വേഷണം നടത്തിയതാണെന്നും ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ബോധ്യപ്പെട്ടതാണെന്നും കാണിച്ച്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണർക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കൂടുതൽ രേഖകൾ ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.
Discussion about this post