ന്യൂഡൽഹി: തീവ്ര ഇടതുപക്ഷം കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർക്കിടയിൽ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. കർഷക സമരത്തെ തകർക്കാനും ലഹളയുണ്ടാക്കാനുമാണ് അവർ ശ്രമിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത് ടൈംസ് ഓഫ് ഇന്ത്യയ്ക്കു നൽകിയ അഭിമുഖത്തിലാണ്.
തീവ്ര ഇടതുപക്ഷം കർഷക സമരത്തെ ഹൈജാക്ക് ചെയ്തെന്ന ആരോപണങ്ങൾ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്തകളായി പുറത്തു വരുന്നതിനിടെയാണ് ഇത്തരത്തിൽ ആരോപണവുമായി കേന്ദ്രമന്ത്രി രംഗത്തുവന്നിട്ടുള്ളത്. പുതിയ കാർഷിക നിയമങ്ങൾ ദോഷകരമാണെങ്കിൽ, കാർഷിക ഉത്പാദന വിപണന സമിതികൾ (എപിഎംസി) മാത്രമാണ് ഒരേയൊരു രക്ഷാമാർഗമെങ്കിൽ കേരളത്തിൽ എന്തുകൊണ്ടാണ് അത് നിയമമാക്കാത്തതെന്ന് അദ്ദേഹം ആരാഞ്ഞു. ഇതിനുപുറമെ ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന കവികളെയും ബുദ്ധിജീവികളെയും മോചിപ്പിക്കണമെന്നടക്കം കർഷക പ്രക്ഷോഭകർ ആവശ്യമുന്നയിക്കുന്നുണ്ടെന്ന് പിയൂഷ് ഗോയൽ പറഞ്ഞു.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇടതുപക്ഷ മാവോയിസ്റ്റ് ഘടകങ്ങൾ പ്രക്ഷോഭകരിൽ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് പിയൂഷ് ഗോയൽ ആരോപിച്ചത്. മാത്രമല്ല, യുഎപിഎ അടക്കമുള്ളവ ചുമത്തപ്പെട്ടവർക്ക് വേണ്ടി സമരം നടക്കുന്ന ഇടങ്ങളിൽ പ്ലക്കാർഡുകൾ ഉയർത്തുകയും അത്തരത്തിലുള്ള പ്രസ്താവനകൾ സമരക്കാർ മുന്നോട്ടുവയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post