മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വോട്ടിന് പണം നൽകിയതായി പരാതി. നിലമ്പൂരിലെ ഇരുപത്തിയേഴാം ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് ഖാനെതിരെയാണ് പരാതി. വോട്ടു ചോദിച്ചെത്തിയ ഫിറോസ് ഖാൻ 1500 രൂപ നിർബന്ധിച്ചു നൽകിയെന്നാണ് വോട്ടറായ ശകുന്തള പരാതിയിൽ പറയുന്നത്.
കൊണ്ടോട്ടി നഗരസഭയിലെ 28-ാം വാർഡായ ചിറയിലിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന താജുദ്ധീൻ വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിക്കുന്നതായും പരാതി ഉയരുന്നുണ്ട്. വീട്ടിലെത്തി ആ വീട്ടിൽ എത്ര വോട്ടർമാരുണ്ടെന്ന് കണക്കെടുത്താണ് ഇയാൾ പണം നൽകാൻ ശ്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. നിലവിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന താജുദ്ധീൻ നേരത്തെ കോൺഗ്രസ് പ്രവർത്തകൻ ആയിരുന്നു.
അതേസമയം മലപ്പുറത്ത് കൊട്ടിക്കലാശം ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആളുകൾ കൂട്ടം കൂടാനുള്ള സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്.
Discussion about this post