ഇന്ത്യൻ പ്രതിരോധ മേഖലയുടെ ചരിത്രത്തില്‍ ആദ്യമായി സ്വയം നിർമിച്ച പരിശീലന പോർവിമാനം വിൽക്കാനൊരുങ്ങുന്നു. വലിയൊരു നേട്ടത്തിനരികെയാണ് രാജ്യം. അത്യാധുനിക പോര്‍വിമാനങ്ങളും ബോംബറുകളും കൈവശമുള്ള അമേരിക്ക ഇന്ത്യൻ വിദഗ്ധർ വികസിപ്പിച്ചെടുത്ത പരിശീലന പോർവിമാനമാണ് വാങ്ങുന്നത്. പരിശീലന യുദ്ധവിമാനം അമേരിക്കയ്ക്ക് ഇന്ത്യ വാഗ്ദാനം ചെയ്തുവെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കന്‍ നാവിക സേനയുടെ പരിശീലക പോര്‍വിമാനത്തിന്റെ കരാര്‍ ഇന്ത്യക്ക് ലഭിച്ചാല്‍ അത് വലിയ നേട്ടമാവുകയും ചെയ്യും.
യുഎസ് നേവി അണ്ടർ ഗ്രാജ്വേറ്റ് ജെറ്റ് ട്രെയിനിങ് സിസ്റ്റത്തിനായി (യുജെടിഎസ്) രാജ്യാന്തര തലത്തില്‍ അന്വേഷണം ആരംഭിച്ചു. ഇതിന് മറുപടിയായി ഇന്ത്യ തദ്ദേശീയ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റിന്റെ (എൽസിഎ) ലീഡ് ഇൻ ഫൈറ്റർ ട്രെയിനർ (ലിഫ്റ്റ്) പതിപ്പ് വാഗ്ദാനം ചെയ്തതായാണ് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തത്. വാഗ്ദാനം ചെയ്ത പരിശീലന പോർവിമാനം എൽസിഎയുടെ നാവിക പതിപ്പിന് സമാനമാണ്. ഈ പോർവിമാനത്തിന്റെ വിമാനവാഹിനിക്കപ്പലിൽ നിന്നുള്ള ടേക്ക് ഓഫും ലാൻഡിങ്ങും വിജയകരമായി പൂര്‍ത്തിയാക്കിയതാണ്. കോക്ക്പിറ്റ് ഡിസ്പ്ലേ ലേ ഔട്ട്, നൂതന ഏവിയോണിക്സ് ഉൾപ്പെടെ വിമാനത്തിന്റെ എല്ലാ വിശദമായ പ്ലാനുകളും ഇന്ത്യ യുഎസിന് കൈമാറിയതായി റിപ്പോർട്ടിൽ പറയുന്നു.
ഈ വിമാനത്തിന്റെ എല്ലാ നിർമാണ ജോലികളും തദ്ദേശീയമായി തന്നെ ചെയ്തുവെന്ന് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) ചെയർപേഴ്സൺ ആർ. മാധവൻ പറഞ്ഞു.
ഇന്ത്യ ആദ്യമായാണ് ഒരു വികസിതരാജ്യത്തിന് മുൻപാകെ തദ്ദേശീയമായി നിര്‍മിച്ച പരിശീലക പോര്‍വിമാനം നൽകാമെന്ന് വാഗ്ദാനം ചെയ്യുന്നത്. യുഎസ് നേവി ആവശ്യപ്പെട്ട എല്ലാ അടിസ്ഥാന പാരാമീറ്ററുകളും എൽസിഎ പാലിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഇത്തരത്തിലുള്ള ഒരു വിമാനം നിലവിലില്ലാത്തതിനാൽ ഇന്ത്യൻ വിമാനത്തെ യുഎസ് നേവി ഷോർട്ട്ലിസ്റ്റ് ചെയ്യുന്നതിന് വിജയസാധ്യതയുണ്ടെന്നാണ് വിദഗ്ധർ കരുതുന്നത്.
നാവിക ദൗത്യങ്ങള്‍ക്കുവേണ്ടി പ്രത്യേകമായി മാറ്റങ്ങള്‍ വരുത്തിയ തേജസിന്റെ പതിപ്പാണിത്. പരിശീലക പോര്‍വിമാനത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ഇന്ത്യ അയച്ചുകൊടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതാണ്ടെല്ലാ പോര്‍വിമാനങ്ങളുടെ പ്രവര്‍ത്തന രീതികളേയും അനുകരിക്കാനുള്ള കഴിവ് ലിഫ്റ്റ് എല്സിഎക്കുണ്ടെന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. റഫാല്‍ പോര്‍വിമാനം പറത്തുന്ന ഫീച്ചറിലേക്ക് മാറ്റിയാല്‍ പിന്നെ പൈലറ്റിന് താന്‍ റഫാല്‍ പറത്തുന്നതായേ തോന്നൂ എന്നാണ് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡ് ചെയര്‍പേഴ്സണ്‍ ആര് മാധവന് ഈ ലിഫ്റ്റ് സംവിധാനത്തെക്കുറിച്ച് പറഞ്ഞത്. തെക്കു കിഴക്കന്‍ ഏഷ്യ, പടിഞ്ഞാറന്‍ ഏഷ്യ, വടക്കന്‍ ആഫ്രിക്ക തുടങ്ങി ലോകത്തെ പല ഭാഗങ്ങളും കേന്ദ്രീകരിച്ച് ആയുധ വ്യാപാരത്തിന് എച്ച്എഎല്ലിന് പദ്ധതിയുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തേജസ് പോര് വിമാനത്തിന് പുറമേ അറ്റാക്ക് ഹെലിക്കോപ്റ്റര്‍ രുദ്ര, അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലിക്കോപ്റ്റര്‍ ധ്രുവ് എന്നിവയാണ് ഇന്ത്യയുടെ പ്രധാന തുറുപ്പു ചീട്ടുകള്‍.
എച്ച്എഎല്ലിന് പുറമേ ദസാൾട്ട്, ബോയിങ്, തുടങ്ങി രാജ്യാന്തര വ്യോമയാന കമ്പനികളും അമേരിക്കന്‍ നാവികസേനയുടെ കരാറിനായി സജീമായി രംഗത്തുണ്ട്. 57 പരിശീലക പോര് വിമാനങ്ങള്‍ക്കായി 9.6 ബില്യണ്‍ ഡോളറാണ് അമേരിക്കന്‍ നാവികസേന മുടക്കുകയെന്നാണ് സൂചനകള്‍.
Discussion about this post