ഡൽഹി: തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ കാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റൗഫ് ഷെരീഫിന്റെ അക്കൗണ്ടുകളിലേക്ക് വിദേശത്ത് നിന്നും എത്തിയ കോടിക്കണക്കിന് രൂപയുടെ ഉറവിടം തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. റൗഫിന്റെ അക്കൗണ്ടിൽ 2.21 കോടി രൂപ ഉള്ളതായി ഇഡി കണ്ടെത്തിയിട്ടുണ്ട്.
ഇതിൽ 31 ലക്ഷത്തിന്റെ കണക്ക് ഇഡിക്ക് ലഭിച്ചു. ഇത് വിദേശത്ത് നിന്നും എത്തിയതാണ്. സംഘടനാ സെക്രട്ടറി അതീഖുർ റഹ്മാന്റെ അക്കൗണ്ടിലേക്ക് റൗഫ് പണം കൈമാറിയിട്ടുണ്ട്. അതീഖുറിനൊപ്പമാണ് മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉത്തർ പ്രദേശിലേക്ക് പോയതെന്നും ഇഡി കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
അതേസമയം ഹാത്രാസിൽ കലാപമുണ്ടാക്കാൻ പോയതിന് അറസ്റ്റിലായ സിദ്ദിഖ് കാപ്പൻ കള്ളം പറഞ്ഞതായി ഇഡി കോടതിയിൽ വ്യക്തമാക്കി. ഒരു വർഷമായി അടുത്ത് പരിചയമുണ്ടായിട്ടും അതീഖുറിനെ അറിയില്ലെന്ന് സിദ്ദിഖ് പൊലീസിന് നൽകിയ മൊഴിയും കോടതിക്ക് മുന്നിൽ സമർപ്പിച്ചു.
റൗഫ് ഷെരീഫിന്റെ ഐ സി ഐ സി ഐ ബാങ്ക് അക്കൗണ്ടിൽ നിന്നും 2018- 2020 കാലയളവിലായി 1.35 കോടി രൂപ കണ്ടെത്തിയിരുന്നു. ഈ വർഷം വിദേശത്ത് നിന്നും ഏപ്രിൽ- മെയ് മാസങ്ങളിലായി 29,18,511 രൂപ എത്തിയതയും ഇഡി കണ്ടെത്തി. റൗഫിന് ഇന്ത്യയിലോ ഒമാനിലോ വൻ സാമ്പത്തിക സ്രോതസ് ഉള്ളതായി ഇഡി സംശയിക്കുന്നുണ്ട്.
ഈ വർഷം ഏപ്രിൽ- മെയ് മാസങ്ങളിലായി എത്തിയ 29,18,511 രൂപ നൗഫൽ ഷെരീഫ്, റമീസ് അലി എന്നിവരിൽ നിന്നാണ് എത്തിയതെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. റൗഫിന്റെ ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ നിന്നും 67 ലക്ഷം രൂപയുടെ ഇടപാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 19.7 ലക്ഷം രൂപ ഈ വർഷം മെയ്, ഒക്ടോബർ മാസങ്ങളിലായി വിദേശത്ത് നിന്നും എത്തിയതാണ്. ഇയാളുടെ ആക്സിക് ബാങ്ക് അക്കൗണ്ടിൽ 20 ലക്ഷം രൂപയും കണ്ടെത്തി.
ഒമാനിലായിരുന്ന റൗഫ് ഇന്ത്യയിൽ എത്തിയ ശേഷമാണ് വിദേശത്ത് നിന്നും അക്കൗണ്ടിൽ പണം എത്തിയിരിക്കുന്നത്. ഇയാളുടെ സാമ്പത്തിക ഇടപാടുകളിൽ വിശദാന്വേഷണത്തിന് ഒരുങ്ങുകയാണ് ഇഡി.
ശനിയാഴ്ച മസ്കറ്റിലേക്ക് പോകാനെത്തിയപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് ഇഡി റൗഫിനെ പിടികൂടിയത്. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.
Discussion about this post