വാഷിംഗ്ടൺ: ഇന്ത്യയിലെ കർഷക സമരത്തെ അനുകൂലിക്കുന്ന ഖാലിസ്ഥാൻ ഭീകരർ വാഷിംഗ്ടണിലെ ഗാന്ധി പ്രതിമ തകർത്ത സംഭവത്തെ ശക്തമായി അപലപിച്ച് അമേരിക്ക. ഗാന്ധിജിയുടെ വ്യക്തിത്വം ആദരണീയമാണെന്നും ഇത്തരം അക്രമങ്ങൾ അമേരിക്കയിൽ വച്ച് പൊറുപ്പിക്കില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കൈൽ മക്കെനാനി പ്രസ്താവനയിൽ വ്യക്തമാക്കി.
അമേരിക്കയിലെ ഇന്ത്യൻ എംബസിക്ക് മുന്നിൽ സമരത്തിന്റെ പേരിൽ നടക്കുന്ന പ്രകടനങ്ങൾ വിശദമായി നിരീക്ഷിച്ച് വരികയാണെന്നും നയതന്ത്ര ബന്ധത്തെ ബാധിക്കുന്ന ഒരു നടപടികളും അമേരിക്കൻ ഭരണകൂടം പ്രോത്സാഹിപ്പിക്കില്ലെന്നും അവർ പറഞ്ഞു. ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിന്റെ സുരക്ഷ അമേരിക്കക്ക് പരമ പ്രധാനമാണെന്നും സംഭവങ്ങൾ ഇന്ത്യയുമായി ചർച്ച ചെയ്തു വരികയാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
അമേരിക്കയിൽ സമരത്തിന്റെ പേരിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവരെ ‘ബോധമില്ലാത്തവർ‘ എന്നാണ് നയതന്ത്ര കാര്യാലയം വിശേഷിപ്പിച്ചത്. പ്രകടനങ്ങളിൽ വിഘടനവാദത്തെ അനുകൂലിച്ച് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴങ്ങിയ പശ്ചാത്തലത്തിൽ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നും നയതന്ത്ര കാര്യാലയം ആവശ്യപ്പെട്ടു.
Discussion about this post