ഗുവാഹട്ടി: അസമിലെ ബോഡോലാന്റ് ടെറിറ്റോറിയൽ കൗൺസിലിൽ (ബിടിസി) ബിജെപി സഖ്യം അധികാരത്തിലേറി. കൗൺസിൽ അധ്യക്ഷനായി യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ പ്രസിഡന്റ് പ്രമോദ് ബോഡോ സത്യപ്രതിജ്ഞ ചെയ്തു.
അതേസമയം, തിരഞ്ഞെടുപ്പിൽ വിജയിച്ച ഒരേയൊരു കോൺഗ്രസ് അംഗം ബിജെപിയിൽ ചേർന്നു. നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം ബിജെപിയിൽ ചേർന്നത് കോൺഗ്രസ് അംഗം സജൽ കുമാർ സിൻഹയാണ്.ആസാം ധനകാര്യ മന്ത്രി ഹിമന്ത ബിശ്വ ശർമയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലായിരുന്നു സജൽ പാർട്ടി അംഗത്വം സ്വീകരിച്ചത്.
40 സീറ്റുകളുള്ള കൗൺസിലിലേക്ക് കഴിഞ്ഞ വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ് നടന്നത്. ഞായറാഴ്ച തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ നിലവിലെ ഭരണകക്ഷിയായ ബോഡോലാന്റ് പീപ്പിൾസ് ഫ്രണ്ട് പാർട്ടിക്ക് 17 സീറ്റുകളും, ബിജെപിക്ക് ഒൻപത് സീറ്റുകളും, യുപിപിഎല്ലിന് 12 സീറ്റുകളും ലഭിച്ചു. ഇതേതുടർന്ന് ബിജെപി-യുപിപിഎൽ സുരക്ഷാ പാർട്ടി എന്നിവർ ചേർന്ന് സഖ്യം രൂപീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. അടുത്ത രണ്ടുദിവസത്തിനുള്ളിൽ കൗൺസിൽ രൂപീകരിക്കുമെന്ന് സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം അസം ധനമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു.
Discussion about this post