തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പരാജയത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. തോറ്റ ശേഷം ജയിച്ചെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രിയാകാനിരിക്കുന്നവർ പണിയെടുക്കണമെന്നുമാണ് കെ. മുരളീധരൻ പറഞ്ഞത്.
മാത്രമല്ല, ഒതുക്കേണ്ടവരെ ഒതുക്കാമെന്ന നിലപാടിനേറ്റ തിരിച്ചടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ” യുഡിഎഫിൽ ഐക്യമില്ല. ഇ.കെ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്തെ മികച്ച പ്രതിപക്ഷ നേതാക്കൾ കോൺഗ്രസിലില്ല. ശബരിമല വിഷയത്തിൽ സർക്കാരിന് വോട്ട് ചെയ്തവർ ഇത്തവണ ബിജെപിക്കാണ് ചെയ്തത്. സംസ്ഥാനത്തെ ബിജെപിയുടെ വളർച്ച കാണാതെ പോകരുത്”- മുരളീധരൻ വ്യക്തമാക്കി.
ഇതിനു പുറമെ, പാർട്ടിക്ക് മേജർ സർജറി ആവശ്യമാണെന്നും എന്നാൽ രോഗി മരിച്ചു പോയേക്കുമെന്ന സ്ഥിതിയുള്ളതിനാൽ ഇപ്പോഴത് ചെയ്യാനാകില്ലെന്നും മുരളീധരൻ വിമർശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ തോൽവി അംഗീകരിക്കാതെ വാർത്താസമ്മേളനം നടത്തിയതിനെ പരസ്യമായി വിമർശിച്ച് രംഗത്തെത്തിയതായിരുന്നു മുരളീധരൻ.
Discussion about this post