അമരാവതി : ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്കെതിരെ വെല്ലുവിളിയുമായി ടി.ഡി.പി അധ്യക്ഷൻ ചന്ദ്രബാബു നായിഡു. ആന്ധ്രപ്രദേശിന് 3 തലസ്ഥാനങ്ങളെന്ന ജഗന്റെ പദ്ധതി ജനം പിന്തുണച്ചാൽ താൻ രാഷ്ട്രീയം വിടുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് നായിഡു രംഗത്തുവന്നിരിക്കുന്നത്.
ഒരു വർഷമായി കർഷകർ രാഷ്ട്രീയ പാർട്ടികളുടെയും മതസംഘടനകളുടെയും പിന്തുണയോടെ അമരാവതിയെ സംസ്ഥാന തലസ്ഥാനമായി നിലനിർത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുകയാണ്. ഈ കർഷക പ്രക്ഷോഭത്തിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി അമരാവതിയിൽ നടന്ന സംയുക്ത പ്രതിപക്ഷ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ചന്ദ്രബാബു നായിഡു.
മൂന്ന് തലസ്ഥാനമെന്ന നീക്കം സംബന്ധിച്ച് വിശ്വാസവോട്ടെടുപ്പ് നടത്താമെന്നും ജനങ്ങൾ ഇതിനെ പിന്തുണച്ചാൽ താൻ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദക്ഷിണാഫ്രിക്ക മാതൃകയിൽ ഒരു വർഷം മുമ്പാണ് ആന്ധ്രപ്രദേശിന് 3 തലസ്ഥാനങ്ങളെന്ന ആശയം മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി അവതരിപ്പിച്ചത്. തുടർന്ന് വിശാഖപട്ടണത്തെ ഭരണനിർവഹണ തലസ്ഥാനമായും കുർണൂലിനെ ജുഡീഷ്യൽ തലസ്ഥാനമായും ജഗൻ സർക്കാർ നാമനിർദ്ദേശം ചെയ്തു. നിയമസഭ തലസ്ഥാനമായി അമരാവതിയെ നില നിർത്തിയിട്ടുണ്ട്.
Discussion about this post