തിരുവനന്തപുരം : പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ അനുമതി നൽകാതിരുന്ന ഗവർണറുടെ നടപടിയോട് നിലപാട് കടുപ്പിക്കാതെ സർക്കാർ. ഗവർണർക്കെതിരെയുള്ള പ്രതികരണം കടുക്കാതിരിക്കാനുള്ള ജാഗ്രത സിപിഎമ്മും സർക്കാരും സ്വീകരിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരങ്ങൾ.
അതേസമയം, എന്തുകൊണ്ടാണ് ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചതെന്ന് വ്യക്തമാക്കി ഗവർണർ മുഖ്യമന്ത്രിയ്ക്ക് കത്തുനല്കിയിട്ടുണ്ട്. കത്തിൽ മുഖ്യമന്ത്രിയുടെ ‘രഹസ്യകത്ത്’ പാർട്ടി ചാനലിൽ ചോർന്നുവെന്നുൾപ്പെടെ ഗവർണർ ആരോപിച്ചിട്ടുണ്ട്. നിയമസഭാ സമ്മേളനം നടക്കില്ലെന്ന് അറിഞ്ഞിട്ടും 24 മണിക്കൂറിനു ശേഷമാണ് സിപിഎം ഇതുസംബന്ധിച്ച് പരസ്യ പ്രതികരണം നടത്തിയത്. മുഖ്യമന്ത്രിയും ഒരു പ്രസ്താവനയിലുമപ്പുറം ഗവർണർക്കെതിരെ പരസ്യ പ്രതികരണം നടത്താൻ തയ്യാറായില്ല.
പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ സർക്കാർ തീരുമാനിച്ചിരുന്നത് കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമേയം അവതരിപ്പിക്കാനാണ്. എന്നാൽ,ഗവർണർ നിയമസഭാ സമ്മേളനം റദ്ദാക്കിയ സംഭവത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല. സംഭവത്തിൽ, ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിലുള്ള ഭരണഘടനാ പ്രശ്നം മാത്രമാണിതെന്ന് അഭിപ്രായപ്പെട്ട് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ മാത്രമാണ് രംഗത്തു വന്നത്.
Discussion about this post