കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ ബി.ജെ.പി കോർകമ്മിറ്റി യോഗത്തിൽ തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യം മികച്ച പ്രകടനമാണ് നടത്തിയതെന്ന് യോഗ തീരുമാനം വിശദീകരിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ സംസ്ഥാനത്തിൻ്റെ ചുമതലയുള്ള പ്രഭാരി സി.പി രാധാക്യഷ്ണൻ പറഞ്ഞു. ത്രിതല തിരഞ്ഞെടുപ്പിൽ ഇടത്- വലത് മുന്നണികളെ ജനം തള്ളിക്കളഞ്ഞു.
എൻ.ഡിഎക്കാണ് ഏറ്റവും കൂടുതൽ ജനപിന്തുണ ലഭിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ നാല് ശതമാനം എൻ.ഡി.എ വോട്ട് ഷെയർ കൂടി. സീറ്റുകളുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവുണ്ടായി. ഇടതുപക്ഷത്തിനുണ്ടായ ഈ ചെറിയ വിജയം സർക്കാരിൻ്റെ നെറികേടിനുള്ള അംഗീകാരമല്ല. കേരള മോഡൽ വികസനമെന്നത് കെട്ടിച്ചമച്ച കണക്കുകളാണെന്ന് സി.പി രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. കൊവിഡ് പ്രതിരോധത്തിൻ്റെ കാര്യത്തിലും ഇത് തന്നെയാണ് അവസ്ഥ. കേരള സർക്കാർ കണക്കുകളിൽ വെള്ളം ചേർക്കുകയാണ്. കൊവിഡ് പ്രതിരോധത്തിലെ പാളിച്ചകൾ ബി.ജെ.പി ഉയർത്തിക്കാട്ടും.
കേരളത്തിന് വികസനം ആവശ്യമാണ്. അത് നടപ്പിലാക്കാൻ ബി.ജെ.പിക്ക് സാധിക്കും. കോർ ഗ്രൂപ്പിൽ തിരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക തീവ്രവാദത്തെ ബി.ജെ.പി ശക്തമായി എതിർക്കും. പാർട്ടി ഇസ്ലാമിനും ക്രിസ്ത്യനും എതിരല്ല. ബി.ജെ.പിയാണ് യഥാർത്ഥ മതേതര പാർട്ടി. പന്തളത്ത് രണ്ട് ക്രിസ്ത്യൻ സ്ഥാനാർത്ഥികൾ ജയിച്ചത് ക്രൈസ്തവ സമൂഹം ബി.ജെ.പിയിലേക്ക് അടുക്കുന്നതിൻ്റെ ഉദ്ദാഹരണമാണ്.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിൻ്റെ ഭാഗമായി 11 ന് സംസ്ഥാന കമ്മിറ്റി യോഗം തൃശ്ശൂരിൽ നടക്കുമെന്നും സി.പി രാധാകൃഷ്ണൻ അറിയിച്ചു. വാർത്താസമ്മേളനത്തിൽ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, എറണാകുളം ജില്ലാ പ്രസിഡൻ്റ് എസ്.ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Discussion about this post