ജമ്മു: ജമ്മു കശ്മീർ ജില്ലാ വികസന സമിതി തെരഞ്ഞെടുപ്പിലെ സമാധാനപരമായ ജന പങ്കാളിത്തം വിമർശകർക്കുള്ള മറുപടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിൽ ഗാന്ധിജിയുടെ ഗ്രാമ സ്വരാജ് എന്ന ആശയം സ്ഥാപിക്കപ്പെട്ടുവെന്നും തന്നെ ജനാധിപത്യം പഠിപ്പിക്കാൻ വരുന്നവർക്കുള്ള മറുപടിയാണ് കശ്മീർ ജനത നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് വേണ്ടി ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ജനാധിപത്യത്തിലുള്ള വിശ്വാസം പ്രകടിപ്പിക്കുകയും കശ്മീരിൽ ജനാധിപത്യം ശക്തിപ്പെടുത്തുകയും ചെയ്ത കശ്മീരി ജനതയെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീർ ജില്ലാ വികസന സമിതി തിരഞ്ഞെടുപ്പ് ഒരു പുതിയ അദ്ധ്യായമായിരുന്നു. കൊവിഡ് ബാധയുടെ സാഹചര്യത്തിലും യുവാക്കളും പ്രായമായവരും സ്ത്രീകളും കൂട്ടത്തോടെ വോട്ട് ചെയ്യാനെത്തിയത് തന്റെ മനസ്സ് നിറച്ചുവെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ ഓരോ വോട്ടറുടെയും മുഖത്ത് ഞാൻ വികസനത്തിനായുള്ള പുത്തൻ പ്രതീക്ഷകൾ കണ്ടു. ഭൂതകാലത്തിന്റെ കെടുതികളെ മറന്ന് ശോഭനമായ ഭാവിയെ പുൽകാനുള്ള നിശ്ചയദാർഢ്യമാണ് ഓരോ വോട്ടറുടെയും കണ്ണുകളിൽ താൻ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിൽ കേന്ദ്രസർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളും പ്രധാനമന്ത്രി അക്കമിട്ട് നിരത്തി. കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് സംസ്ഥാനത്ത് പതിനെട്ട് ലക്ഷം സൗജന്യ പാചകവാതക സിലിണ്ടറുകൾ വിതരണം ചെയ്തു. പത്ത് ലക്ഷം ശൗചാലയങ്ങൾ നിർമ്മിച്ചു. സാംബയിലും പൂഞ്ചിലും കത്വയിലും സേനാ വിന്യാസം ശക്തമാക്കി പാക് ഷെല്ലാക്രമണങ്ങൾ കുറച്ചു. സൗജന്യമായി ബങ്കറുകൾ സ്ഥാപിച്ചു. കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം ജമ്മു കശ്മീരിലെ പത്ത് ലക്ഷം കർഷകർക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് ധനസഹായം നൽകി.
കാൻസർ ചികിത്സക്ക് ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ ധനസഹായം ലഭിച്ച രോഗികൾ പ്രധാനമന്ത്രിയുമായി സംവദിച്ചു. നിലവിൽ ജമ്മു കശ്മീരിൽ മാത്രം 6 ലക്ഷം പേർക്കാണ് ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം സൗജന്യ ചികിത്സ ലഭ്യമാകുന്നത്. രണ്ടാം ഘട്ടത്തിൽ ഇത് 21 ലക്ഷം പേർക്ക് ലഭ്യമാക്കാനുള്ള പദ്ധതിയാണ് പ്രധാനമന്ത്രി ഉത്ഘാടനം ചെയ്തത്.
കഴിഞ്ഞയാഴ്ച നടന്ന ജമ്മു കശ്മീർ ജില്ലാ വികസന സമിതി തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. ജമ്മുവിന് പുറമെ മുസ്ലീം ഭൂരിപക്ഷ മേഖലയായ കശ്മീർ താഴ്വരയിലും ബിജെപി മിന്നും ജയം നേടിയിരുന്നു. യുവമോർച്ച ദേശീയ ഭാരവാഹി ഐജാസ് ഹുസൈൻ, മിൻഹാ ലത്തീഫ്, ആജാസ് അഹമ്മദ് ഖാൻ തുടങ്ങിയ പ്രമുഖ ബിജെപി സ്ഥാനാർത്ഥികൾ വിജയം നേടിയിരുന്നു.
Discussion about this post