ഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമ ഭേദഗതിയെ എതിർത്തും കർഷക സമരത്തെ അനുകൂലിച്ചും നിലപാട് സ്വീകരിച്ച കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ബിജെപി. കർഷക നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് 2015ൽ രാഹുൽ ഗാന്ധി ലോക്സഭയിൽ നടത്തിയ പ്രസംഗം ബിജെപി ചർച്ചയാക്കുകയാണ്. അതിൽ ഇടനിലക്കാരെ ഒഴിവാക്കണമെന്നും കർഷകർക്ക് വിപണി ആനുകൂല്യം നേരിട്ട് ലഭ്യമാക്കണമെന്നും രാഹുൽ ഗാന്ധി ഉദാഹരണ സഹിതം ആവശ്യപ്പെടുന്നു.
അന്ന് നിലവിലുണ്ടായിരുന്ന കർഷക നിയമം അപര്യാപ്തമാണെന്നും ചൂഷണം അവസാനിപ്പിക്കാൻ പുതിയ നിയമം അനിവാര്യമാണെന്നും രാഹുൽ ഗാന്ധി പറയുന്നു. രണ്ട് രൂപയ്ക്ക് കർഷകൻ വിൽക്കുന്ന ഉരുളക്കിഴങ്ങ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് പത്ത് രൂപയ്ക്കാണ്. കർഷകന് അവന്റെ ചിലവ് പോലും മുതലാകുന്നില്ലെന്നും ഈ ചൂഷണം അവസാനിപ്പിക്കണമെന്നും പ്രസംഗത്തിൽ രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നു.
കർഷകർ തങ്ങളുടെ ഉത്പന്നങ്ങൾ നേരിട്ട് ഉപഭോക്താക്കളിൽ എത്തിച്ചാൽ ഈ സ്ഥിതിക്ക് മാറ്റം വരും. അതിന് ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കണം. അതിനായി ശക്തമായ നിയമ നിർമ്മാണം കൊണ്ടു വരണമെന്നും രാഹുൽ ആവശ്യപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ അമേത്തിയിൽ വിഭാവനം ചെയ്യപ്പെടുന്ന മെഗാ ഫുഡ് പാർക്കിനെക്കുറിച്ചും പ്രസംഗത്തിൽ സൂചനകൾ കടന്ന് വരുന്നു.
രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുടെ ആവശ്യപ്രകാരമാണ് കേന്ദ്ര സർക്കാർ പുതിയ നിയമം കൊണ്ട് വന്നതെന്നും എന്നാൽ നിയമം നിലവിൽ വന്നപ്പോൾ രാഹുൽ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് കാപട്യമാണെന്നും സാമൂഹിക മാധ്യമങ്ങളിൽ അഭിപ്രായം ഉയരുന്നു.
വിഷയത്തിലെ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. ഈ സാഹചര്യത്തിൽ വയനാട് എം പിയുടെ പഴയ പ്രസംഗം ആയുധമാക്കുകയാണ് ബിജെപി.
Discussion about this post