ദിസ്പുർ: സംസ്ഥാനത്തെ എല്ലാ സർക്കാർ മദ്രസകളും പൊതുവിദ്യാലയങ്ങളാക്കി മാറ്റാനുള്ള തീരുമാനവുമായി അസം സർക്കാർ മുന്നോട്ട്. ഇതിനായി സർക്കാർ നിയമസഭയിൽ ബിൽ അവതരിപ്പിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് സഭയിൽ ബിൽ അവതരിപ്പിച്ചത്.
ഭാവിയിൽ സർക്കാർ ചെലവിൽ ഒരു മദ്രസകൾ പോലും സംസ്ഥാനത്ത് സ്ഥാപിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗം മതേതരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബില്ലിനെ എതിർത്ത് കോൺഗ്രസും എ ഐ യു ഡി എഫും രംഗത്ത് വന്നു. അവരുടെ എതിർപ്പ് വർഗീയത ആളിക്കത്തിക്കാനാണെന്നും അത് കാര്യമായി എടുക്കുന്നില്ലെന്നും ഭരണഘടനാ വിരുദ്ധമായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും ശർമ്മ വ്യക്തമാക്കി.
അസമിൽ ആകെ 610 മദ്രസകൾക്കാണ് നിലവിൽ സർക്കാർ ആനുകൂല്യങ്ങളും ശമ്പളവും പെൻഷനും നൽകുന്നത്. ബിൽ നിയമമാകുന്നതോടെ ഇതൊക്കെ നിർത്തലാകും. വലിയ തോതിൽ അദ്ധ്യാപക നിയമനങ്ങൾക്കും വിദ്യാഭ്യാസ രംഗത്തെ കുതിപ്പിനും ബിൽ വഴി തെളിക്കുമെന്നും ഹിമന്ത ബിശ്വ ശർമ്മ അഭിപ്രായപ്പെട്ടു.
Discussion about this post