ഡൽഹി: പാകിസ്ഥാനിൽ ക്ഷേത്രം തകർത്ത സംഭവത്തെ ന്യായീകരിച്ച് വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്. ഒരു ഇസ്ലാമിക രാജ്യത്ത് ക്ഷേത്രങ്ങൾ അനുവദനീയമല്ലെന്നായിരുന്നു സംഭവത്തിൽ സാക്കിർ നായിക്കിന്റെ പ്രതികരണം.
ഇസ്ലാമാബാദിൽ ശ്രീകൃഷ്ണ ക്ഷേത്രം നിർമ്മിക്കാനുള്ള തീരുമാനം ശരീയത്ത് നിയമ പ്രകാരം ഹറാമാണെന്നും സാക്കിർ നായിക് പറഞ്ഞു. ഒരു ഇസ്ലാമിക രാജ്യത്ത് അനിസ്ലാമിക ആരാധനാലയങ്ങൾ നിർമ്മിക്കുന്നതും അവയ്ക്ക് ധനസഹായം നൽകുന്നതും നരക ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും സാക്കിർ നായിക് അഭിപ്രായപ്പെട്ടിരുന്നു.
പാകിസ്ഥാനിലെ ഖൈബർ പഖ്‌തുൻഖ്വ പ്രവിശ്യയിലുള്ള കാരക് ജില്ലയിൽ ആൾക്കൂട്ടം ഹിന്ദു ക്ഷേത്രം തകർത്തത് അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രദേശത്തെ മുസ്ലീം പുരോഹിതനായ മൗലാന ഷരീഫിന്റെ നേതൃത്വത്തിലായിരുന്നു ക്ഷേത്രം തകർത്തത്. സംഭവത്തിൽ വിശ്വ ഹിന്ദു പരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധിച്ചിരുന്നു.
ഭീകരവാദ പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുന്ന പ്രഭാഷണങ്ങൾ നടത്തിയതിനും ഇത്തരം ആവശ്യങ്ങൾക്കായി ധനസമാഹരണം നടത്തിയതിനും ഇന്ത്യയിൽ കേസുള്ള സാക്കിർ നായിക് 2016 മുതൽ മലേഷ്യയിൽ കഴിയുകയാണ്.
Discussion about this post